കേരളം വരള്‍ച്ചയിലേക്ക്; മലയാളിയുടെ ജല ഉപഭോഗം കരുതല്‍ ഇല്ലാതെ; സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ 15ലക്ഷം

കോഴിക്കോട്: സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട കിണറുകളുടെ എണ്ണം 15 ലക്ഷത്തിലേറെയെന്ന് റിപ്പോര്‍ട്ട്. ജലവിഭവ വികസന വിനിയോഗ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. ഔദ്യോഗിക കണക്കുപ്രകാരം 69 ലക്ഷം കിണറുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 50 ലക്ഷത്തോളം കിണറുകള്‍ ഉപയോഗിക്കുന്നതാണ്. 500 ലിറ്റര്‍ മുതല്‍ 6,000 ലിറ്റര്‍വരെ വെള്ളം വരെ ഇവിടെനിന്ന് പ്രതിദിനം ഉപയോഗിക്കാം.

കിണര്‍ ഇടിഞ്ഞുതാഴല്‍, വെള്ളം മലിനമാകല്‍ തുടങ്ങിയവയാണ് കിണറുകള്‍ ഉപേക്ഷിക്കപ്പെടാന്‍ പ്രധാന കാരണം. തീരപ്രദേശങ്ങളിലെ കിണറുകള്‍ ഉപ്പുവെള്ളം കയറുമ്പോള്‍ ഉപേക്ഷിക്കുന്നു.

ഫാക്ടറികളില്‍ നിന്നുള്ള മലിനീകരണംമൂലവും നിരവധി കിണറുകള്‍ ഉപയോഗശൂന്യമാകുന്നുണ്ട്. വ്യാസം കൂടുതലുള്ളതും ശുദ്ധജലം ലഭിക്കുന്നതുമായി കിണറുകള്‍ മലബാര്‍ മേഖലയില്‍ ധാരാളമാണ്. ഇടിഞ്ഞുവീഴുന്ന കിണറുകള്‍ കെട്ടി സംരക്ഷിക്കപ്പെടുന്നില്ല. നഗരവല്‍കരണത്തിന്റെ ഭാഗമായി പുതിയ ജലവിതരണ സംവിധാനങ്ങള്‍ വന്നതും കിണര്‍ ഉപേക്ഷിക്കപ്പെടാന്‍ കാരണമായി.

മലയാളിയുടെ പ്രതിദിന ജലഉപഭോഗം മറ്റ് സംസ്ഥാനക്കാരെക്കാള്‍ ഏറെ കൂടുതലാണ്. നിറയെ പുഴകളും തോടുകളും തടാകങ്ങളും ഉണ്ടായിട്ടും ഓരോ വര്‍ഷവും സംസ്ഥാനത്ത് വരള്‍ച്ച കഠിനമായിക്കൊണ്ടിരിക്കുകയാണ്. നിര്‍മാണമേഖലയിലെ പുതിയ പ്രവണതകളും വെള്ളം ഭൂമിലേക്ക് താഴുന്നതിന് വിലങ്ങുതടിയാകുന്നു. ഇത് കിണറുകളിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നു. മഴയുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. അനധികൃതവും അശാസ്ത്രീയവുമായ കുഴല്‍ക്കിണറുകളുടെ നിര്‍മാണവും കിണറുകള്‍ വെള്ളമില്ലാതെ ഉപേക്ഷിക്കാന്‍ കാരണമാകുന്നുണ്ട്.