ന്യൂഡൽഹി: മാർത്തോമ്മാ സഭാ വിശ്വാസികളായ ദമ്പതികളുടെ മകനും, ജൈന മത വിശ്വാസികളുടെ മകളുടെയും വിവാഹം സഭാ വിശ്വാസാചാര പ്രകാരം പള്ളിയിൽ വെച്ച് നടത്തിയ ശേഷം ജൈന മതാചാര പ്രകാരം വീണ്ടും വിവാഹം നടത്തിയത് സഭയ്ക്കുള്ളിൽ വിവാദമായി- തിരുവല്ല – ആന പ്രാമ്പാൽ സ്വദേശിയായ തോമസ് ചെറിയാൻ – ശോശാമ്മ ദമ്പതികളുടെ മകൻ റോണി സി. തോമസും കോമൽ ജെയിൻ എന്ന ജൈനമത വിശ്വാസിയും തമ്മിലുള്ള വിവാഹം ജനുവരി 12 ന് കരോൾ ബാഗ് മാർത്തോമ്മാ പള്ളിയിൽ വച്ച് വികാരി റവ. ഈപ്പൻ ഏബ്രഹാമിന്റെ കാർമ്മികത്വത്തിൽ നടന്നു.
പെൺകട്ടി വിവാഹത്തിന് മുമ്പ് തന്നെ മാർത്തൊമ്മ സഭയിൽ ഔദ്യോഗികമായി അംഗത്വമെടുത്തിരുന്നു. സഭാ വിശ്വാസ പ്രകാരം വിവാഹം നടത്തിയ ശേഷം ജനുവരി 15 ന് ജൈന മതാചാര പ്രകാരം വീണ്ടും വിവാഹം നടത്തിയതാണ് വിവാദത്തിനിടയായത്.
രണ്ട് വർഷം മുമ്പ് കരോൾ ബാഗ് പള്ളിയിലെ അംഗമായ പെൺകുട്ടി സഭാംഗത്വത്തിൽ നിന്ന് വിടുതൽ ചെയ്ത് ഒരു ഹിന്ദു യുവാവിനെ വിവാഹം ചെയ്തിരുന്നു. ഈ പെൺ കുട്ടിയുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത ഈ പള്ളിയിലെ അംഗമായ അലക്സാണ്ടർ ഫിലിപ്പ് എന്ന വ്യക്തി പെൺകുട്ടിയ്ക്ക് സമ്മാനമായി ഒരു മോതിരം നൽകിയ ശേഷം നവ ദമ്പതികളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചതിന്റെ പേരിൽ മാർത്തോമ്മാ മെത്രാപ്പൊലീത്ത അലക്സാണ്ടറെ സഭയിൽ നിന്ന് പുറത്താക്കി. സഭയുടെ വിശ്വാസത്തിനെതിരായി പ്രവർത്തിച്ചു എന്ന കാരണം പറഞ്ഞാണ് പുറത്താക്കിയത്. പിന്നിട് അലക്സാണ്ടർ കോടതിയിൽ നിന്ന് വിധി സമ്പാദിച്ച് തന്റെ അംഗത്വം പുനഃസ്ഥാപിച്ചു.
സഭാ വിശ്വാസ പ്രകാരം വിവാഹം കഴിച്ച ശേഷം മാർത്തോമ്മാ സഭാംഗങ്ങളായ ദമ്പതികൾ ജൈന മതാചാര പ്രകാരം വീണ്ടും വിവാഹം കഴിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇക്കാര്യത്തിൽ സഭയുടെ മേലധ്യക്ഷനായ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Related News: