ഏതോ ഒരു പിള്ള!!! ചരിത്രത്തെ തള്ളിപ്പറഞ്ഞ് പിണറായി

ലക്ഷ്മി നായരെയും അക്കാദമിയെയും സംരക്ഷിക്കുന്ന പിണറായിയുടെ നിലപാട് ദുരൂഹം

-പി.എ. സക്കീര്‍ ഹുസൈന്‍-

 

തിരുവനന്തപുരം:  സര്‍ക്കാരിനെ കബളിപ്പിച്ച് ഭൂമി തട്ടിയെടുത്ത ലോ അക്കാദമിക്കും നിവിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും സംരക്ഷണമൊരുക്കുന്നത് സര്‍ക്കാരും സി.പി.എമ്മുമാണെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് അക്കാദമിയെ മുഖ്യമന്ത്രി ന്യായീകരിച്ചത്.

ഭൂമിയുടെ അവകാശിയായ ഏതോ ഒരു പിള്ള എന്നാണ് പിണറായി വിജയന്‍ മുന്‍ധനമന്ത്രിയും എം.എല്‍.എയുമായിരുന്ന പി.എസ് നടരാജപിള്ളയെ അഭിസംബോധന ചെയ്തത്. സോഷ്യലിസ്റ്റ് നേതാവും പിന്നീട് കോണ്‍ഗ്രസുകാരനുമായ നടരാജപിള്ള ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടായിരുന്നെന്നത് ചരിത്രം.

ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അന്നത്തെ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യരാണ് നടരാജപിള്ളയുടെ ഹാര്‍വിപുരം ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടിയത്. ഇതേത്തുടര്‍ന്ന് ഇന്നത്തെ ലോ-അക്കാദമിക്ക് എതിര്‍വശത്തുള്ള ഓലപ്പുരയിലേക്ക് അദ്ദേഹം താമസംമാറ്റി.

തിരു-കൊച്ചി മന്ത്രിസഭയില്‍ നടരാജപിള്ള ധനമന്ത്രിയായിരുന്ന കാലത്താണ് ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ചത്. അക്കാലത്ത് സി.പി പിടിച്ചെടുത്ത ഭൂമി മടക്കി നല്‍കാന്‍ മുഖ്യമന്ത്രിയായ പട്ടം താണുപിള്ള ഉത്തരവിട്ടെങ്കിലും അത് ഏറ്റെടുക്കാന്‍ പിള്ള തയാറായില്ല. ഈ ഭൂമിയാണ് ലോ-അക്കാദമിയുടെ പേരില്‍ നാരായണന്‍ നായര്‍ പിന്നീട് കുടുംബസ്വത്താക്കി മാറ്റിയതെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും സി.പി.എം പ്രതിനിധിയുമായ പിണറായി വിജയന്‍ അറിയാത്തതല്ല. സി.പിയുടെ കാലത്തെ ഭൂമി ഇടപാടില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്രയേറെ നിയമവിരുദ്ധമായ പ്രവൃത്തികളും തട്ടിപ്പും നടത്തിയെങ്കിലും അക്കാദമി എറ്റെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും പിണറായി ധാര്‍ഷ്ഠ്യത്തോടെ പറഞ്ഞത് സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമാക്കുന്നതും ഇടപെടലുകളിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതുമാണ്.

ഇടത് സര്‍ക്കാരിന്റെ കാലത്തെ ചരിത്രമപരമായ മുന്നേറ്റമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണ നിയമത്തിന് തുടക്കമിട്ട നടരാജപിള്ളയെ ഏതോ ഒരു പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി അധിക്ഷേപിച്ചത് ചരിത്രത്തെപ്പോലും തള്ളിപ്പറയലാണ്.