ലോ അക്കാദമി: ലക്ഷ്മിനായരെ മാറ്റിനിര്‍ത്താന്‍ സമര്‍പ്പിച്ചത് വ്യാജരേഖയെന്ന് ആരോപണം

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരള ലോ അക്കാദമി ലോ കോളേജ് ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേയ്ക്ക് മാറ്റിനിര്‍ത്തിയെന്ന് അവകാശപ്പെട്ട് ജില്ലാ ഭരണകൂടത്തിന് അക്കാദമി മാനേജ്‌മെന്റ് സമര്‍പ്പിച്ച മിനിറ്റ്‌സ് വ്യാജരേഖയാണെന്ന സംശയമുയരുന്നു.
ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടം സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളുടെയും മാനേജ്‌മെന്റിന്റെയും പ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയിരുന്നു.

ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേയ്ക്ക് മാറ്റിനിര്‍ത്തിയെന്ന് മാനേജ്‌മെന്റ് യോഗത്തില്‍ അറിയിച്ചു. ഗവേണിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ലക്ഷ്മിനായരുടെ പിതാവും മുന്‍ പ്രിന്‍സിപ്പലും ഇപ്പോള്‍ ഗവേണിങ് കമ്മിറ്റി അംഗം, ഡയറക്ടര്‍, മാനേജ്‌മെന്റ് സെക്രട്ടറി എന്നീ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്നയാളുമായ എന്‍ നാരായണന്‍ നായര്‍ അറിയിച്ചു.
എങ്കില്‍ ഗവേണിങ് ബോഡിയിലെ 21 അംഗങ്ങളും ഒപ്പിട്ട മിനിറ്റ്‌സ് ഹാജരാക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത് മാനേജ്‌മെന്റിനെ ഞെട്ടിച്ചു. ഇപ്പോള്‍ മിനിറ്റ്‌സ് കൈവശമില്ലെന്നായി നാരായണന്‍ നായര്‍. കളക്ടറേറ്റിന്റെ വിളിപ്പാടകലെയാണ് ലോ അക്കാദമി. തങ്ങള്‍ രണ്ടു മണിക്കൂര്‍ കാത്തിരിക്കാമെന്നും മിനിറ്റ്‌സ് എടുത്തുകൊണ്ടുവരണമെന്ന് അധികൃതരും വിദ്യാര്‍ഥികളും ഒരുപോലെ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ന് കഴിയില്ലെന്നും നാളെ ഹാജരാക്കാമെന്നുമായിരുന്നു നാരായണന്‍ നായര്‍ അറിയിച്ചത്. ഇതോടെയാണ് മാനേജിങ് കമ്മിറ്റി അറിയാതെ നാരായണന്‍ നായരും കുടുംബാംഗങ്ങളും പേരിന് ഡയറക്ടര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്ന 104 വയസോളമുള്ള അഡ്വ. അയ്യപ്പന്‍പിള്ളയും ചേര്‍ന്നെടുത്ത തീരുമാനമാണ് യോഗത്തെ അറിയിക്കുന്നതെന്ന സംശയം എല്ലാവരിലും ബലപ്പെട്ടത്.

ലക്ഷ്മിനായരെ സംബന്ധിച്ച വിഷയം മാത്രമായിരുന്നു എഡിഎം വിളിച്ച യോഗത്തിനു മുന്നിലുണ്ടായിരുന്നത്. അതേക്കുറിച്ചുള്ള തീരുമാനമടങ്ങുന്ന മിനിറ്റ്‌സ് പോലുമില്ലാതെ കയ്യും വീശി നാരായണന്‍ നായരും കൂട്ടാളികളുമെത്തിയത് വിദ്യാര്‍ഥികളില്‍ കടുത്ത സംശയമുളവാക്കിയതിനെത്തുടര്‍ന്നാണ് മിനിറ്റ്‌സ് ഹാജരാക്കാന്‍ വിദ്യാര്‍ഥികള്‍ രണ്ടുമണിക്കൂര്‍ സാവകാശം നല്‍കിയത്. വെറും 10 മിനിറ്റിനകം എത്തിക്കാവുന്ന മിനിറ്റ്‌സ് ഹാജരാക്കാന്‍ മാനേജ്‌മെന്റ് ഒരു ദിവസം ആവശ്യപ്പെട്ടത് വ്യാജ മിനിറ്റ്‌സ് ചമയ്ക്കാനാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. അന്ന് വൈകിട്ട് ചാനലുകളില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തവരും കൃത്രിമമായി മിനിറ്റ്‌സ് തയ്യാറാക്കാനാണ് മാനേജ്‌മെന്റ് ഒരു ദിവസത്തെ സാവകാശം ചോദിച്ചതെന്ന ആരോപണം ഉയര്‍ന്നതും ശ്രദ്ധേയം.

എസ്എഫ്ഐയുമായി ഒത്തുതീര്‍പ്പെന്ന പൊറാട്ടുനാടകം കളിച്ചശേഷം മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നാലുപേരേ ഉണ്ടായിരുന്നുവെന്നതും 21 അംഗ ഗവേണിങ് ബോഡിയാണ് ലക്ഷ്മിനായരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചത് തെറ്റാണെന്നതിനു തെളിവായി. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന മിനിറ്റ്‌സിലെ ഗവേണിങ് ബോഡി അംഗങ്ങളുടെ ഒപ്പ്, മിനിറ്റ്‌സ് തയ്യാറാക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, മിനിറ്റ്‌സിന്റെ ഒറിജിനല്‍ തുടങ്ങിയവ പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. സൈബര്‍-ഫോറന്‍സിക്, കയ്യക്ഷര വിദഗ്ധര്‍ മിനിറ്റ്‌സ് പരിശോധിച്ചാല്‍ വ്യാജരേഖ ചമച്ചതിന്റെ തെളിവുകള്‍ പുറത്തുവരുമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. മാനേജ്‌മെന്റില്‍ ചിലരെ ബ്രെയിന്‍മാപ്പിങ്ങ്-പോളിഗ്രാഫ് ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കണമെന്ന അഭിപ്രായമാണ് ക്രിമിനോളജിസ്റ്റുകള്‍ക്കുള്ളത്.
ജില്ലാ ഭരണകൂടത്തിനു സമര്‍പ്പിച്ചത് വ്യാജ മിനിറ്റ്‌സാണെന്ന സംശയത്തിലാണ് ഇനി ചര്‍ച്ചകള്‍ ജില്ലാ ഭരണകൂടവുമായി ഇല്ലെന്നും വിദ്യാഭ്യാസമന്ത്രി വിളിക്കുന്ന ചര്‍ച്ചയില്‍ മാത്രമേ തങ്ങള്‍ പങ്കെടുക്കൂ എന്ന് സമരസമിതി വ്യക്തമാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ ഭരണകൂടത്തിന് ലോ-അക്കാദമി മാനേജ്‌മെന്റ് സമര്‍പ്പിച്ച മിനിറ്റ്‌സിന്റെ നിജസ്ഥിതി ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനേയും കോടതിയേയും വിജിലന്‍സിനേയും ക്രൈംബ്രാഞ്ചിനേയും സമീപിക്കുമെന്ന സൂചനയുമുണ്ട്.