ക്ലാസില്‍ മലയാളം പറഞ്ഞതിന് കുട്ടിയുടെ പുറത്ത് പോസ്റ്റര്‍ പതിച്ച് വീട്ടിലേക്കയച്ചു

ക്ലാസില്‍ മലയാളം പറഞ്ഞതിന് അധ്യാപിക നാലാം ക്ലാസുകാരന്റെ പുറത്ത് പോസ്റ്റര്‍ പതിച്ച് വീട്ടിലേക്കയച്ചു. ‘ഞാന്‍ അനുസരണയില്ലാത്തവനാണ്, എപ്പോഴും മലയാളമേ സംസാരിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ ഉടുപ്പില്‍ പതിച്ചാണ് കുട്ടിയെ അധിക്ഷേപിച്ചത്. തൊടുപുഴക്ക് സമീപം കാളിയാര്‍ ജയ്റാണി പബ്ളിക് സ്‌കൂളിലാണ് ഈ സംഭവം നടന്നത്. രക്ഷിതാവിന്റെ പരാതിയില്‍ നാഗാലന്‍ഡ് സ്വദേശിയായ അധ്യാപികക്കെതിരെ കാളിയാര്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ് ക്ളാസിലാണ് അധ്യാപികയുടെ വിവാദനടപടി.

ക്ളാസ് നടക്കുന്നതിനിടെ ഏഴോളം വിദ്യാര്‍ഥികള്‍ മലയാളം സംസാരിച്ചതിനത്തെുടര്‍ന്നാണ് അധ്യാപിക ഇവരെ ശിക്ഷിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഏഴ് കുട്ടികളെയും ക്ളാസില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയും വെള്ളക്കടലാസില്‍ ‘ഐ ആം വെരി ഡിസൊബീഡിയന്റ്, ഐ ഓള്‍വെയ്സ് സ്പീക്ക്് മലയാളം: എന്ന വാചകങ്ങള്‍ കമ്പ്യൂട്ടര്‍ പ്രിന്റെടുത്ത് ഓരോ വിദ്യാര്‍ഥിയുടെയും ഷര്‍ട്ടിനുപുറത്ത് പിന്‍ ചെയ്യുകയുമാണുണ്ടായതെന്ന് പരാതിക്കാരനായ രക്ഷിതാവ് പറയുന്നു. നടപടിക്ക് വിധേയനായ ഒരു കുട്ടി വൈകിട്ട് വീട്ടിലെത്തി യൂണിഫോം മാറ്റുമ്പോഴാണ് പോസ്റ്റര്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.

മലയാളം സംസാരിച്ചതിന് ടീച്ചര്‍ ഒട്ടിച്ചതാണെന്നായിരുന്നു കുട്ടിയുടെ മറുപടി. പറന്നുപോകാത്ത രീതിയിലാണ് പോസ്റ്റര്‍ ഷര്‍ട്ടില്‍ ഘടിപ്പിച്ചിരുന്നത്. തുടര്‍ന്ന്, മകനെ സ്‌കൂള്‍ അധികൃതര്‍ അധിക്ഷേപിച്ചെന്നുകാട്ടി കുട്ടിയുടെ പിതാവ് കാളിയാര്‍ പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ കുട്ടികളുടെ ഇംഗ്ളീഷ് നിലവാരം മെച്ചപ്പെടുത്താന്‍ അടുത്തിടെ തുടങ്ങിയ ‘സ്റ്റഡി വിത്ത് ഗെയിമി’ന്റെ ഭാഗമായിരുന്നു ഇതെന്നും പിന്നില്‍ പതിച്ച പോസ്റ്ററുമായി കുട്ടി വീട്ടില്‍ പോകുന്നത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. അധ്യാപികയോട് വിശദീകരണം ചോദിച്ചതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.

കുട്ടികളെ അധിക്ഷേപിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഇടുക്കി ജില്ല ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ കാളിയാര്‍ എസ്.ഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.