ആമിയാകാന്‍ മഞ്ജുവാര്യര്‍ തടിവയ്ക്കുന്നു

തിരുവനന്തപുരം: സംഘികളുടെ സൈബര്‍ ആക്രമണം ഒരുവശത്ത് തുടരുമ്പോഴും കമലിന്റെ ആമിയാകാന്‍ മഞ്ജുവാര്യര്‍ തടിവയ്ക്കുന്നു. മാധവിക്കുട്ടിക്കുട്ടിക്ക് ആത്യാവശ്യം തടിയുണ്ടായിരുന്നു. അവരുടെ വേഷം ചെയ്യുമ്പോള്‍ അത്രയും ഭാരം വേണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു.

തീരെ മെലിഞ്ഞ ശരീരപ്രകൃതിയാണ് മഞ്ജുവിനുളളത്. എന്നാല്‍ ഭാരം കൂട്ടാമെന്ന് താരം സംവിധായകന് ഉറപ്പ് നല്‍കി. അത്യാവശ്യം തടിയുണ്ടായിരുന്ന മഞ്ജുവാര്യര്‍ ഡാന്‍സ് ചെയ്തും ജിമ്മില്‍ പോയുമാണ് സ്ലിമ്മായത്. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് രൂപമാറ്റം വരുത്താനും താരം തയ്യാറാണ്. വിദ്യാബാലന്‍ എന്തുകൊണ്ട് മാധവിക്കുട്ടിയെ പോലൊരാളുടെ വേഷം ഉപേക്ഷിച്ചെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് മഞ്ജു പറഞ്ഞതായി സംവിധായകന്‍ കമല്‍ അറിയിച്ചു.

വിദ്യാബാലന് മാധവിക്കുട്ടിയുടെ രൂപസാദൃശ്യം ഉള്ളത് കൊണ്ടാണ് ആദ്യം നായികയാക്കിയത്. എന്നാല്‍ അഭിനേത്രി എന്ന നിലയില്‍ വിദ്യയേക്കാള്‍ ഏറെ സംതൃപ്തി തരുന്നത് മഞ്ജുവാണെന്നും കമല്‍ വ്യക്തമാക്കി. മഞ്ജു കേരളത്തില്‍ ജീവിക്കുന്നത് കൊണ്ട് കഥാപാത്രത്തെ കൂടുതല്‍ മനസിലാക്കാനാകും. വിദ്യാബാലന്‍ എന്തുകൊണ്ടാണ് ഈ പ്രോജക്ട് ഉപേക്ഷിച്ചതെന്ന് ഇപ്പോഴും തനിക്കറിയില്ലെന്നും കമല്‍ പറഞ്ഞു.

അതേസമയം വിദ്യയ്‌ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ തനിക്ക് കമലാദാസ് എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് ‘ വിദ്യ അവസാനം പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞു.

കമലിനൊപ്പം ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ സിനിമകളില്‍ മഞ്ജുവാര്യര്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പായിരുന്നു അത്. കമലിന്റെ ശിഷ്യനായ ദിലീപുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് വീണ്ടും മഞ്ജു അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.  അതേസമയം ദിലീപിനോടുള്ള സ്‌നേഹം കൊണ്ടാണ് ആദ്യം മഞ്ജുവിനെ കാസ്റ്റ് ചെയ്യാതിരുന്നെന്നും ആക്ഷേപമുണ്ട്.