എന്നെ പ്രശ്‌നക്കാരിയാക്കുന്നവര്‍ക്ക് വഴങ്ങില്ലെന്ന് നയന്‍സ്

ചെന്നൈ: താന്‍ അഹങ്കാരിയാണെന്നും സമയത്ത് ലൊക്കേഷനില്‍ വരാറില്ലെന്നും പ്രമോഷനുമായി സഹകരിക്കില്ലെന്നും ധാരാളം ആക്ഷേപങ്ങള്‍ പലരും പ്രചരിപ്പിക്കുന്നുണ്ടെന്ന് നയന്‍താര. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം സത്യാവസ്ഥ എന്തെന്ന് അറിയാത്തവരാണെന്ന് താരം പറഞ്ഞു. അവരോടൊക്കെ തിരുത്ത് കൊടുക്കണമെന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നയന്‍സ് വ്യക്തമാക്കി. തന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൊണ്ടാണ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത്. അതേസമയം അങ്ങനെയൊന്നും താരവുമായി അടുക്കാന്‍ കഴിയില്ലെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. അനാവശ്യ ഇടപെടലുകളോ, സംസാരങ്ങളോ അവരുടെ ഭാഗത്ത് നിന്നുണ്ടാകില്ല.

രാവിലെ ഒന്‍പത് മണിയാകാതെ നയന്‍സ് ലൊക്കേഷനില്‍ വരാറില്ലെന്നതാണ് മറ്റൊരു പ്രധാന പരാതി. എന്നാല്‍ ഇതൊക്കെ വെറും പ്രചരണങ്ങളാണെന്ന് ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ സമയത്ത് സംവിധായകന്‍ സിദ്ധിഖ് തെളിയിച്ചു. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം നയന്‍താര നാളെ സെവന്‍താരയാകുമോ എന്ന് സംവിധായകന്‍ ചോദിച്ചു. നയന്‍സിന് അതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല. അല്ല, നാളെ രാവിലെ ഏഴുമണിക്ക് ലൊക്കേഷനില്‍ എത്താമോ എന്നാണ് ചോദിച്ചത്. അത് കേട്ട് താരം ചിരിക്കുകമാത്രമാണ് ചെയ്തത്. പിറ്റേന്ന് രാവിലെ ആറരയ്ക്ക് താരം ലൊക്കേഷനിലെത്തി മേക്കപ്പ് ചെയ്തിരുന്നു.

തന്നോട് ചിലര്‍ക്ക് നീരസമുണ്ടെന്ന് നയന്‍സ് സമ്മതിക്കുന്നു.  അതിന് കാരണം കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങുന്നത് കൊണ്ടാണ്. എഗ്രിമെന്റില്‍ പറയുന്ന പണം മാത്രമാണ് താരം ആവശ്യപ്പെടുന്നത്. പറയുന്ന ഡേറ്റിനേക്കാള്‍ അഞ്ച് ദിവസം കൂടുതല്‍ പല സിനിമകള്‍ക്കും താരം നല്‍കുന്നുണ്ട്. ഒരു തരത്തിലുള്ള പ്രലോഭനങ്ങള്‍ക്കും നയന്‍സ് വഴങ്ങാറില്ല. പലരും പണികൊടുത്തിട്ടും അതില്‍നിന്നെല്ലാം താരം രക്ഷപെട്ടു. ഇനിയും എല്ലാ ഭാഷകളിലും അഭിനയിക്കും. ചോദിക്കുന്ന പ്രതിഫലം കിട്ടുകയും വേണം- താരം പറയുന്നു.