വധിക്കുന്നതിന് മുമ്പ് ഭീകരര്‍ സൈനികനെ പീഡിപ്പച്ചത് ക്രൂരമായി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്‌

ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവ സൈനികന്‍ ലഫ്റ്റനന്‍റ് ഉമര്‍ ഫയാസിനെ വധിക്കുന്നതിനുമുൻപു ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. മാരകമായി മർദിച്ചതിന്റെ ഫലമായി ശരീരത്തിൽ നിരവധി പരുക്കുകളുണ്ടായിരുന്നു. താടിയിലും വയറിന്റെ ഭാഗത്തും വെടിയേറ്റ പാടുകളും കണ്ടെത്തി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ലഫ്. ഉമർ ഫയാസ് എന്ന ഉദ്യോഗസ്ഥനെ, ചൊവ്വാഴ്ച രാത്രിയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്.

സ്വന്ത ഗ്രാമത്തിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഷോപ്പിയാനിൽ ഇന്നു രാവിലെയാണ് ഉമർ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആയുധധാരികളായ മൂന്നുപേർ ചേർന്ന് വിവാഹച്ചടങ്ങുകൾക്കിടയിൽനിന്നു ചൊവ്വാ രാത്രി പത്തുമണിയോടെയാണ് ഫയാസിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഇയാളെ ഭീകരർ വിട്ടയയ്ക്കുമെന്നു കരുതി കുടുംബം വിവരം പൊലീസിനെ അറിയിക്കാൻ വൈകി.

അഞ്ച് മാസങ്ങൾക്കു മുൻപാണ് ഫയാസ് സൈന്യത്തിൽ ചേർന്നത്. സൈനിക ജീവിതത്തിലെ ആദ്യത്തെ അവധിക്കു വന്നതായിരുന്നു രജപുത്ര റൈഫിൾസിൽ സേവനമനുഷ്ഠിച്ചിരുന്ന ലഫ്. ഉമർ ഫയാസ്. ജൂൺ എട്ടിന് 23 വയസ്സ് തികയുന്ന ഫയാസിന് ജമ്മു കശ്മീരിലെ അഖ്നൂർ സെക്ടറിലാണ് പോസ്റ്റിങ് ലഭിച്ചിരുന്നത്. ഡെഹ്റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിലുമായിരുന്നു പരിശീലനം.