കഞ്ചാവിനും മദ്യത്തിനും അടിമയായ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് പിതാവ്; സംഭവത്തിന് കൂട്ടുനിന്നത് അമ്മയും അനുജനും

സന്തോഷിന്റെ മുഖത്തേക്ക് വാങ്ങിവെച്ച ആസിഡ് ഒഴിച്ചു

കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കി

നടക്കുന്ന കൊലപാതകത്തിന് പിന്നില്‍ ഒരു കുടുംബം

കഞ്ചാവിനും മദ്യത്തിനും അടിമയായ മകന്‍െറ ശല്യം സഹിക്കാനാകാതെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാറശ്ശാലയ്ക്ക് സമീപം കൊടാവിളാകത്താണ് സംഭവം. ഇതിന് കൂട്ടുനിന്ന സംഭവത്തില്‍ അമ്മയും അനുജനും പോലീസ് പിടിയില്‍. സംഭവത്തില്‍ പിതാവ് ശ്രീധരന്‍ ഒളിവിലാണ്. ശ്രീധരനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

കഴിഞ്ഞദിവസം രാവിലെയാണ് മുര്യങ്കര ശ്രീനിവാസില്‍ സന്തോഷ് (25) നെ തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയായ സരസ്വതി (47) മരണപ്പെട്ട യുവാവിന്‍റെ അനുജന്‍ സജിന്‍ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സന്തോഷിന്‍റെ ശല്ല്യം സഹിക്കവയ്യാതെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ സരസ്വതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

സരസ്വതിക്കും ശ്രീധരനും സന്ധ്യ, സന്തോഷ്, സജിന്‍, എന്നിങ്ങനെ മൂന്ന് മക്കളാണ്. കൊല്ലപ്പെട്ട സന്തോഷ് ചെറുപ്പം മുതലേ കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു. ജോലിക്കു പോകാതെ നടന്ന സന്തോഷ് കഞ്ചാവിനും മദ്യത്തിനുമായി പണത്തിനുവേണ്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നു.

സന്തോഷിന്‍റെ ശല്യം സഹിക്കവയ്യാതായതോടെ സന്തോഷിനെ കൊലപ്പെടുത്തുന്നതിനായി അച്ഛനും അമ്മയും കൂടി ഒരു വര്‍ഷത്തിന് മുമ്പേ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു തവണ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഒരിക്കല്‍ സന്തോഷിന് ഇഷ്ടമുളള ഭക്ഷണം പാചകം ചെയ്ത് അതില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും സന്തോഷ് കഴിക്കാത്തതിനാല്‍ അന്ന് ആ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സന്തോഷ് ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുവാന്‍ ശ്രമിച്ചുവെങ്കിലും സന്തോഷ് ഉണര്‍ന്നതിനാല്‍ ആ ശ്രമവും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം സന്തോഷ് വീട്ടിലെത്തി മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് സരസ്വതി കതക് തുറക്കാതെ ജനല്‍വഴി നൂറ് രൂപ നല്‍കി. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ട് സന്തോഷ് ബഹളമുണ്ടാക്കുകയും അച്ഛനെയും അമ്മയെയും അനുജനെയും സഹോദരി സന്ധ്യയെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീധരനും സരസ്വതിയും കൂടെ സന്തോഷിനെ കൊലപ്പെടുത്തുവാന്‍ തീരുമാനിക്കുകയും സഹോദരനായ സജിനോട് പറയുകയും അടുത്ത മുറിയില്‍ കിടന്നോളാനും തങ്ങള്‍ക്ക് കഴിഞ്ഞില്ലായെങ്കില്‍ വിളിക്കുമെന്നും ആ സമയം വരണമെന്നും പറയുകയും ചെയ്തു.

തുടര്‍ന്ന് അതിരാവിലെ മൂന്നോടെ ശ്രീധരന്‍ സന്തോഷിന്‍റെ കാലുകള്‍ വരിഞ്ഞ് മുറുക്കി കെട്ടുകയും ഈ സമയം ഉറങ്ങുകയായിരുന്ന സന്തോഷിന്‍റെ‍ മുഖത്തേക്ക് നേരത്തെ വാങ്ങി വച്ചിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. ഈ സമയം ശ്രീധരന്‍ കൈയ്യില്‍ കരുതിയിരുന്ന കമ്പിപ്പാര കൊണ്ട് സന്തോഷിന്‍റെ തലയില്‍ ശക്തിയോടെ അടിക്കുകയായിരുന്നു.

സന്തോഷ് മരണപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കുഴിച്ചിടാന്‍ ശ്രമിച്ചുവെങ്കിലും നേരം വെളുത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ശ്രീധരനും സരസ്വതിയും ഒളിവിൽ പോവുകയായിരുന്നു. ശ്രീധരനെ വിളിക്കുവാനായി എത്തിയ സമീപവാസിയായ യുവാവാണ് മൃതദേഹം കാണുന്നത്. തുടര്‍ന്ന് ഇദ്ദേഹം നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചതോടെ സരസ്വതി പോലീസില്‍ കീഴടങ്ങുകയായിരുന്നു. പിതാവായ ശ്രീധരനെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ശ്രീധരനായി ഊര്‍ജിത അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി. ഹരികുമാറിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.