ഫുട്ബോള്‍ താരം സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കി

സി.കെ. വിനീത്‌

മതിയായ ഹാജരില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏജീസ് ഫുട്ബോള്‍ ടീം അംഗവും ഉദ്യോഗസ്ഥനുമായ സി.കെ വിനീതിനെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട്: ദേശീയ ഫുട്‌ബോള്‍ ടീമംഗവും മലയാളിയുമായ സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കി. മതിയായ ഹാജരില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏജീസ് ഫുട്‌ബോള്‍ ടീം അംഗവും ഉദ്യോഗസ്ഥനുമായ വിനീതിനെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2011ലായിരുന്നു സി.കെ. വിനീത് ഏജീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്തത്. തുടര്‍ന്ന് അദ്ദേഹം ബെംഗളൂരു എഫ്‌സിയിലും ദേശീയ ടീമിലും ഉള്‍പ്പെടെ കളിച്ചിരുന്നു. എന്നാല്‍ ലീവിന് ശേഷം വനീത് ഓഫീസില്‍ ഹാജരായിട്ടില്ല എന്നാണ് ഏജീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആറ് മാസമെങ്കിലും ഓഫീസിലെത്തി കൃത്യമായി ജോലിക്ക് ഹാജരാകണം എന്നതാണ് ഏജീസിന്റെ നിയമം.

എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് സി.കെ. വിനീത് പറഞ്ഞു. കളിയുടെ തിരക്കുകള്‍ കാരണം ഓഫീസില്‍ കൃത്യമായി എത്താന്‍ സാധിച്ചിരുന്നില്ല. മൂന്ന് കൊല്ലത്തോളം ഇത് സംബന്ധിച്ച പേപ്പറുകള്‍ നല്‍കിയിരുന്നു. പിന്നീട് അവര്‍ അത് സ്വീകരിക്കാതെ വന്നതോടെ തുടര്‍ന്ന് നല്‍കിയിരുന്നില്ല.

ഫുട്‌ബോള്‍ മതിയാക്കി ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും ഫുട്‌ബോളിന് ശേഷമേ ജോലിക്ക് പരിഗണന നല്‍കുന്നുള്ളുവെന്നും വിനീത് നേരത്തെ പ്രതികരിച്ചിരുന്നു. ഐഎസ്എല്‍ നടക്കുന്ന വേളയില്‍ പോലും കളി നിര്‍ത്തി ജോലിക്ക് ഹാജരാകാന്‍ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നേടിയ തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ വിടുന്നില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും വിനീത് ചോദിച്ചു.