കാമുകനെ കൊണ്ട് ഭര്‍ത്താവിനെ ക്രൂരമായി കൊന്നുതള്ളിയതിനൊപ്പം, മരണവെപ്രാളം ഫോണിലൂടെ തത്സമയം കേട്ട് ആസ്വദിക്കുകയും ചെയ്ത ക്രൂരതയുടെ കഥയാണ് കഴിഞ്ഞദിവസം കോടതി കേട്ടത് … ഒരു സിനിമാക്കഥയെ വെല്ലുംവിധമാണ് പ്രണയവും വിവാഹവും കൊലപാതകവും ഒക്കെ നടന്നത്.
34കാരനായ അനുപംസിന്‍ഹയുടെ കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയതായിരുന്നു ഭാര്യ മനുവ മജൂദാര്‍ എന്ന 28 കാരിയെയും കാമുകനും ഒന്നാംപ്രതിയുമായ അജിത് റോയി എന്ന 26കാരനെയും. കോടതിയില്‍ തടിച്ചുകൂടിയ ജനങ്ങളുടെ അസഭ്യവര്‍ഷങ്ങള്‍ക്കിടയിലും നിര്‍വ്വികാരതയോടെ നിന്നു ഇരുവരും.
ബാരാസാത് മുനിസിപ്പാലിറ്റിയിലെ താത്കാലിക ജീവനക്കാരിയായ മനുവയും അജിത്തും കോളേജ് കാലംമുതല്‍ പരിചയക്കാരായിരുന്നു. ട്രാവല്‍ ഏജന്‍സിയിലെ മാനേജറായിരുന്ന അനുപവുമായി ഒരു വര്‍ഷം മുമ്പാണ് മനുവയുടെ വിവാഹം നടന്നത്.
മെയ് മൂന്ന്, 2017-നായിരുന്നു ആ അരുംകൊല നടന്നത്. അനുപമിന്റെ വസതിയില്‍ വെച്ചുതന്നെയായിരുന്നു അജിത് കൊല നടത്തിയത്. ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഞെരമ്പുകള്‍ മുറിച്ച് കൊന്നു. മരണവെപ്രാളം ഫോണിലൂടെ മനുവയെ കേള്‍പ്പിക്കാനും അയാള്‍ മറന്നില്ല.
അപാര്‍ട്ട്‌മെന്റ് കഴുകിവൃത്തിയാക്കിയ ശേഷം ഗംഗാനദിയില്‍ കുളിച്ച അജിത്, ചോരപുരണ്ട വസ്ത്രങ്ങളും അനുപമിന്റെ മൊബൈല്‍ഫോണും ഒഴുക്കിക്കളഞ്ഞു.
മൃതദേഹത്തിന് സമീപം സ്വര്‍ണമോതിരം കണ്ടതാണ് പോലീസില്‍ സംശയം ഉണര്‍ത്തിയത്. ഒരു പ്രൊഫഷണല്‍ ക്രിമിനലേ വിലയുള്ള ആഭരണം അവിടെ ഉപേക്ഷിച്ചിട്ടു പോകുകയുള്ളൂ എന്ന നിഗമനത്തില്‍ അവരെത്തി.
ആദ്യ വിവാഹവാര്‍ഷികത്തിന് മനുവ അനുപമിന് വാങ്ങിക്കൊടുത്ത മോതിരമായിരുന്നു അത്. ആ മോതിരം അനുപമിന്റെ വിരലില്‍ കിടക്കുന്നത് തനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് ചോദ്യം ചെയ്യലില്‍ അജിത് പ്രതികരിച്ചിരുന്നു.
കോല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശ് സ്വദേശി അനുപമിന്റെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് മനുവയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
മനുവയും അജിത്തും തമ്മിലുള്ള ബന്ധം അനുപം അറിയുകയും പിന്നീട് ഇതിന്റെ പേരില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. അവളെ വിവാഹം ചെയ്തത് തെറ്റായ തീരുമാനമായിപ്പോയി എന്ന് പലപ്പോഴും അനുപം പറഞ്ഞിരുന്നതായി സുഹൃത്തായ അഭിഷേക് ചാറ്റര്‍ജിയും പറയുന്നു.