സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന വിധി പുനഃപരിശോധിക്കാന്‍ ഒരുങ്ങി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന വിധി പുനഃപരിശോധിക്കാന്‍ ഒരുങ്ങി സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 377ആം വകുപ്പ് ശരിവച്ച് 2013 ഡിസംബറില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും പരിശോധിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കിയത്.

സ്വയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിനു ഭയപ്പെട്ടു ജീവിക്കാനാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ ധാര്‍മികത കാലഘട്ടത്തിനനുസരിച്ചു മാറുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പൊലീസിനെ ഭയന്നു തങ്ങള്‍ക്കു സ്വസ്ഥമായി ജീവിക്കാനാകുന്നില്ലെന്നു കാട്ടി അഞ്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ വിധി. ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗക്കാരും ഉള്‍പ്പെടെയുള്ള (എല്‍ജിബിടി) ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ളത് ‘അവകാശമെന്നു പറയപ്പെടുന്നവ’യല്ല; ഭരണഘടനാപരമായ അവകാശം തന്നെയാണെന്നു സുപ്രീം കോടതി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വ്യക്തമാക്കിയിരുന്നു. ‘സ്വകാര്യത മൗലികാവകാശമോ’ എന്ന വിഷയം പരിശോധിച്ച ഒന്‍പതംഗ ബെഞ്ചിലെ അഞ്ചു ജഡ്ജിമാര്‍ ലൈംഗിക ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശം എടുത്തുപറയുകയും ചെയ്തിരുന്നു.

377ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് 2009 ജൂലൈ രണ്ടിനു ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജികളില്‍ 2013 ഡിസംബര്‍ 11ന് വിധി പറഞ്ഞു. 377ആം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും അത് ശിക്ഷാ നിയമത്തില്‍ നിലനിര്‍ത്തണമോ വേണ്ടയോ എന്നതു പാര്‍ലമെന്റിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.