ഞാന്‍ ലക്ഷ്മിനായരുടെ പീഡനത്തിന്റെ ഇര: അഡ്വ കരകുളം ആദര്‍ശ്

ലോ ആക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷമിനായര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച എസ്എഫ്‌ഐ നേതാവാണ് ആദര്‍ശ്

രാത്രി എട്ടിന് ശേഷം പെണ്‍കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നത് ചോദ്യം ചെയ്തതിനാണ് കള്ളക്കേസില്‍ കുടുക്കിയത്

സഹപാഠിയായ പെണ്‍കുട്ടിയെക്കൊണ്ട് പ്രിന്‍സിപ്പല്‍ തനിക്കെതിരെ വ്യാജ പീഡനപരാതി കൊടുപ്പിച്ചു

പീഡനകഥയറിഞ്ഞ് ആദര്‍ശിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

-ക്രിസ്റ്റഫര്‍ പെരേര-

ലോ അക്കാദമി ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരതകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുമ്പ് പ്രിന്‍സിപ്പല്‍ കരിയര്‍ തകര്‍ത്തിട്ടും തോറ്റുകൊടുക്കാതെ ജീവിതത്തിലേക്ക് മടങ്ങിവന്ന പൂര്‍വ വിദ്യാര്‍ത്ഥി തന്റെ അനുഭവങ്ങള്‍ ദ വൈഫൈ റിപ്പോര്‍ട്ടറുമായി പങ്കുവയ്ക്കുന്നു. തിരുവനന്തപുരം കരകുളം ഷീലാഭവനില്‍ ബാഹുലേയന്‍ നായരുടെയും ഷീലാകുമാരിയുടെയും മകനായ ആദര്‍ശ് ഇന്ന് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനാണ്.

2008-2013 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു ആദര്‍ശ്. ചെറുപ്പത്തില്‍ ബാലസംഘത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ രാഷ്ട്രീയ പാരമ്പര്യം ഈ എസ്.എഫ്.ഐ നേതാവിനുണ്ടായിരുന്നു. എസ്.എഫ്.ഐയുടെ ജില്ലയിലെ കോളജുകളുടെ ചുമതലയും ആദര്‍ശിനായിരുന്നു.

adarsh

2012ല്‍ ലക്ഷ്മിനായര്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. ആ കാലത്ത് പ്രമുഖ ചാനലിലെ കുക്കറി ഷോയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുമായിരുന്നു. അതിനെ ആരും എതിര്‍ത്തില്ല. എന്നാല്‍ ലക്ഷ്മിനായരുമായി അടുപ്പമുണ്ടായിരുന്ന ചില പെണ്‍കുട്ടികളെ രാത്രി എട്ടി മണിക്ക് ശേഷം കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനെ ആദര്‍ശിന്റെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐ നേതാക്കള്‍ എതിര്‍ത്തു. പതിവായി കൊണ്ടുപോയിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകയായിരുന്നു. അവരിന്ന് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. അടുത്തിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന സമരത്തിന് നേതൃത്വം കൊടുത്തവരില്‍ അവരും ഉണ്ടെന്ന് ആദര്‍ശ് പറഞ്ഞു.

നമുക്ക് വീണ്ടും ലോ അക്കാദമിയിലേക്ക് വരാം. പെണ്‍കുട്ടികളെ രാത്രി ഏഴ് മണികഴിഞ്ഞാല്‍ പുറത്ത് കൊണ്ടുപോകാന്‍ പാടില്ലെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ പ്രിന്‍സിപ്പല്‍ ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ‘ ആദര്‍ശ് ഇനി ഇവിടെ പഠിക്കുകയുമില്ല, എല്‍.എല്‍.ബി എടുക്കുകയുമില്ല’. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കെ.എസ്.യുവിന്റെ ജില്ലാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയെ ആദര്‍ശ് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി പ്രിന്‍സിപ്പലിന് കിട്ടി. തലസ്ഥാനത്തെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനെ ഉപയോഗിച്ച് ലക്ഷ്മിനായര്‍ 14 ദിവസം തുടര്‍ച്ചയായി ഈ വാര്‍ത്ത ഫോളോഅപ്പ് ചെയ്തു. ഇതെല്ലാം കണ്ട് സഹിക്കാനാകാതെ അമ്മ ഷീലാകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്ങനെ ഒരുപാട് ദുരിതങ്ങളാണ് ഈ ചെരുപ്പക്കാരന്‍ നേരിടേണ്ടി വന്നത്. പക്ഷെ, നാട്ടുകാരെല്ലാം തനിക്കൊപ്പം നിന്നെന്ന് ആദര്‍ശ് ഓര്‍മിച്ചു. പക്ഷെ, തന്നെ അറിയാത്ത പലരും ഇത് സത്യമാണെന്ന് വിശ്വസിച്ചു.

പരാതിക്ക് പിന്നില്‍ വേറൊരു കാര്യം കൂടിയുണ്ടെന്ന് ആദര്‍ശ് ഓര്‍മിച്ചു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായിരുന്നു അന്ന്. എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ആദര്‍ശ് നോമിനേഷന്‍ നല്‍കുന്ന വിവരം മറ്റ് ചില എസ്.എഫ്.ഐക്കാര്‍ പറഞ്ഞ് ലക്ഷ്മിനായര്‍ അറിഞ്ഞിരുന്നു. ആദര്‍ശ് ചെയര്‍മാനാകാതിരിക്കുക എന്നത് പ്രിന്‍സിപ്പലിന്റെ കൂടി ആവശ്യമായിരുന്നു. ആദര്‍ശിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ സ്വദേശമായ ആലപ്പുഴയിലേക്ക് പ്രിന്‍സിപ്പല്‍ പറഞ്ഞയച്ചു. പരീക്ഷ എഴുതാന്‍ മാത്രം വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ പത്രത്തില്‍ വാര്‍ത്തവന്നതും ആദര്‍ശിനെ കോളജില്‍ നിന്നും എസ്.എഫ്.ഐയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത് പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. കേസ് വഞ്ചിയൂര്‍കോടതിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി തനിക്ക് പറ്റിയ ചതി മനസിലാക്കിയത്. ആദര്‍ശ് തന്നെ ഒന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിനോട് തൊഴുത് പറഞ്ഞു. ആലപ്പുഴയില്‍ അഭാഭാഷകയാണ് അവരിപ്പോള്‍.

ആദര്‍ശിനെതിരായ പരാതി പത്രങ്ങളില്‍ വാര്‍ത്തയായപ്പോള്‍ എസ്.എഫ്.ഐയുടെ ചുമതലയുണ്ടായിരുന്ന സി.പി.എം നേതാവ് വി.കെ മധു അടക്കം തള്ളിപ്പറഞ്ഞു. അദ്ദേഹത്തിന് സത്യങ്ങളെല്ലാം അറിയാമായിരുന്നു എന്നും ആദര്‍ശ് വിശ്വസിക്കുന്നു. എന്നാല്‍ കരകുളം ലോക്കല്‍ കമ്മിറ്റി ആദര്‍ശിനൊപ്പം നിന്നു. എസ്.എഫ്.ഐയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തപ്പോള്‍ ആദര്‍ശ് സംഘടന വിട്ടു. ഡി.വൈ.എഫ്.ഐയില്‍ സജീവമായി തുടര്‍ന്നു. വി.എസ് പക്ഷക്കാരനാണെന്ന് ആരോപിച്ചാണ് പാര്‍ട്ടി ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തന്നെ സഹിയിക്കാതിരുന്നതെന്ന് ആദര്‍ശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കളുമായി ലക്ഷ്മിനായര്‍ക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ആദര്‍ശ് പറഞ്ഞു. ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ലോ അക്കാദമി ലോ കോളജിനെതിരെ പറയാത്തതെന്തെന്നും ആദര്‍ശ് ചോദിച്ചു.

സംസ്ഥാനത്തെ പല ഉന്നതരുടെയും മക്കള്‍ക്ക് ലോ അക്കാദമിയില്‍ അഡ്മിഷന്‍ നല്‍കിയിട്ട് ഉയര്‍ന്ന മാര്‍ക്കില്‍ ജയിപ്പിച്ച് വിടുന്ന സമ്പ്രദായവും വര്‍ഷങ്ങളായി നടക്കുന്നുണ്ടെന്ന് ആദര്‍ശ് ആരോപിച്ചു. ഹൈക്കോടതി ജഡ്ജിയായ ഒരാളുടെ മകന്‍ ആദര്‍ശ് പഠിക്കുമ്പോഴാണ് ഇവിടെ പഠിച്ചത്. ആദ്യ രണ്ട് സെമിസ്റ്ററിലും എല്ലാ വിഷയവും ജഡ്ജി പുത്രന്‍ തോറ്റു. ഒടുവില്‍ ജഡ്ജി മാനേജ്മെന്റ് അധികൃതരുമായി സംസാരിച്ചു. മകന് വേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതി. റിസല്‍റ്റ് വന്നപ്പോള്‍ ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നെന്നും ആദര്‍ശ് വെളിപ്പെടുത്തി.

പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥിനേതാക്കളും തമ്മില്‍ നല്ല ടൈഅപ്പ്‌

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥി സംഘടനയുടെയും നേതാക്കളുമായി ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് നല്ല അടുപ്പമാണെന്ന് അഡ്വ. ആര്‍ശ് പറയുന്നു. ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിനേതുവുമായി പ്രിന്‍സിപ്പല്‍ രാത്രി രണ്ട് മണിക്കും മൂന്ന് മണിയക്കുമൊക്കെയാണ് ഫോണില്‍ സംസാരിക്കുന്നത്. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആദര്‍ശ് വ്യക്തമാക്കി. ലോ അക്കാദമിയിലെ ഈവനിംഗ് ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ടി.സയര്‍ കേരളാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ക്ക് ഒരു പരാതി നല്‍കിയിരുന്നു. അതില്‍ പറയുന്നതിങ്ങനെ: 2013 ഫെബ്രുവരിയില്‍ ഒരു രാത്രി എട്ട് മണിയോടെ താന്‍ പ്രിന്‍സിപ്പലിന്റെ മുറിയല്‍ ചെന്നപ്പോള്‍ കോളജിലെ എല്‍.എല്‍.എം വിദ്യാര്‍ത്ഥിയും നേതാവുമായ ഒരാളെയും പ്രിന്‍സിപ്പലിനെയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു. അതൊരു ഗുരുശിശ്യബന്ധം അല്ലായിരുന്നു. ഇത് ഞാന്‍ പുറത്ത് പറഞ്ഞെന്ന സംശയത്തിന്റെ പേരില്‍ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ഇന്റേണല്‍ അസെസ്മെന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഡ്രാഫ്റ്റ് പരീക്ഷ എഴുതിയിട്ടും മനപ്പൂര്‍വം തോല്‍പ്പിച്ചു.

ഈ പരാതിയെ തുടര്‍ന്ന് ഹാജരാകാന്‍ പ്രിന്‍സിപ്പലിന് യൂണിവേഴ്സിറ്റി നിര്‍ദ്ദേശം നല്‍കിയെങ്കിലും അവരിതുവരെ തയ്യാറായിട്ടില്ല.