ഓസ്‌ട്രേലിയയില്‍ പുരോഹിതന്മാരുടെ പീഡനത്തിന് ഇരയായത് 4444 കുട്ടികള്‍

സിഡ്‌നി : ഓസ്‌ട്രേലിയയിലെ കത്തോലിക്ക പുരോഹിതന്മാര്‍ വ്യാപകമായി കുട്ടികളെ പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തല്‍. 1950 നും 2015-നുമിടയില്‍ 7 ശതമാനം കത്തോലിക്ക പുരോഹിതന്മാര്‍ കുട്ടികളെ ലൈഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ റോയല്‍ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

യു.എസ്, അയര്‍ലാന്‍ഡ്, ബ്രസീല്‍, നെതര്‍ലന്റ്‌സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി ആ്ക്രമിച്ചതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പീഡനത്തിനിരയായ കുട്ടികളുടെ ശരാശരി പ്രായം പതിനൊന്നു വയസ്സാണ്. ആയിരത്തിലധികം കത്തോലിക്ക സ്ഥാപനങ്ങളില്‍ നിന്നുള്ള 4444 കുട്ടികളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടികളുടെ ശരാശരി പ്രായം 10.5 വയസ്സും ആണ്‍കുട്ടികളുടേത് 11.5 വയസ്സുമാണ്. ചില രൂപതകളിലെ 15% പുരോഹിതന്മാരും കുട്ടികളെ ലൈംഗികമായി ആക്രമിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്‌സിലെ 40% കൊച്ചച്ചന്മാരും കുട്ടികളെ പീഡിപ്പിച്ചുവെന്ന് റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

1900 കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യം ചെയ്ത 500 പേരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.

മുതിര്‍ന്ന കൗണ്‍സല്‍ അസിസ്റ്റന്റ് ഗെയില്‍ ഫര്‍നെസാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇത്തരം വിഷയങ്ങളില്‍ രൂപതകള്‍ വലിയ അലംഭാവം വരുത്തിയെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

ഇരയാക്കപ്പെട്ട കുട്ടികളെ ശിക്ഷിച്ചു കൊണ്ട് അവരെ നിശ്ശബ്ദരാക്കി. ചിലരുടെ പരാതികള്‍ അവഗണിക്കപ്പെട്ടു. കുറ്റാരോപിതരായവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിരുന്നത്. സ്ഥലം മാറ്റം ചെയ്യപ്പെട്ട ഇടവകകളിലുള്ളവര്‍ക്കാകട്ടെ മുമ്പുള്ള സ്ഥലങ്ങളില്‍ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് അറിവില്ലാതാക്കി. കുറ്റവാളികളെ പിടിക്കപ്പെടാത്തതും ശിക്ഷിക്കപ്പെടാത്തതും ചൂഷണങ്ങള്‍ വര്‍ദ്ധിപ്പിച്ചു, ഫെര്‍ണസ് പറയുന്നു. റോയല്‍ കമ്മീഷന്റെ അന്വേഷണങ്ങള്‍ അവസാനഘട്ടത്തിലാണ്.