പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ദമ്പതികള്‍ തീകൊളുത്തി മരിച്ചു

മോഹനന്‍ (49), ഓമന (47)

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മന്ദിരം പടിപന്തളം മുക്കില്‍ ഞെട്ടിക്കുന്ന ദൃശ്യം കാണേണ്ടി വന്നവരൊന്നും ഇപ്പോഴും നടുക്കത്തില്‍ നിന്നും മോചിതരായിട്ടില്ല. കുടുംബകലഹത്തേത്തുടര്‍ന്നു ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവും സ്വയം തീകൊളുത്തി. തെക്കേപ്പുറം നാലു സെന്റ് കോളനിയില്‍ ഉഴത്തില്‍ വടക്ക് മോഹനന്‍ (49), ഭാര്യ ഓമന (47) എന്നിവരാണു മരിച്ചത്. തീയണച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്ന ദമ്പതികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകി.

റാന്നിയിലെ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. പട്ടാപ്പകല്‍ ഭാര്യയെ കെട്ടിപ്പിടിച്ച് പെട്രോളും ആസിഡും ഒഴിച്ച് തീ കൊളുത്തി. തീ ആളിപ്പടര്‍ന്ന് ഇരുവരും മന്ദിരം ഭാഗത്തേക്കുള്ള റോഡില്‍ 50 മീറ്ററിലേറെ ഇരുവരും മരണവെപ്രാളത്തോടെ ഓടി. പിന്നെ റോഡിന്റെ വശങ്ങളില്‍ വീണുരുണ്ടു. അലര്‍ച്ചകേട്ട് നാട്ടുകാര്‍ ഓടിയെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ചും മണല്‍ വാരിയിട്ടും ഒരുവിധം തീയണച്ചു.

ആംബുലന്‍സ് വരുത്തി റാന്നിയില്‍ നിന്ന് എത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ദമ്പതികളെ ആദ്യം റാന്നി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വൈകിട്ട് അഞ്ചു മണിയോടെ മോഹനന്‍ മരിച്ചു. 90% പൊള്ളലേറ്റ ഓമന രാത്രി ഒമ്പതരയോടെയാണു മരിച്ചത്. ഇരുവരും കത്തിയമര്‍ന്നതും വീണുരുണ്ടതുമായ ഭാഗത്തെ പുല്ലും ചെടികളും കരിഞ്ഞനിലയിലാണ്. ടാപ്പിങ് തൊഴിലാളിയായ മോഹനന്റെ മദ്യപാനവും കുടുംബകലഹവും മൂലം ദമ്പതികള്‍ അകല്‍ച്ചയിലായിരുന്നു. ഇതു പറഞ്ഞ് ഇരുവരും വഴക്കിടുമായിരുന്നു

മെയ് 20 മുതല്‍ ഓമന പിണങ്ങി വിവാഹിതരായ പെണ്‍മക്കളുടെ വീടുകളിലും ചുട്ടിപ്പാറയില്‍ വേലയ്ക്കു നില്‍ക്കുന്ന വീട്ടിലുമായാണ് കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച ഓമനയും മകളും റാന്നി പെരുമ്പുഴയിലെത്തിയത് മോഹനന്‍ കണ്ടു. ഇവിടെ നിന്നും ഓമന ചുട്ടിപ്പാറപ്പടിയിലെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് രണ്ടു പാത്രങ്ങളിലായി പെട്രോള്‍, നേര്‍പ്പിക്കാത്ത ആസിഡ് എന്നിവ സൂക്ഷിച്ച ബിഗ്ഷോപ്പറുമായി ഇന്നലെ പന്തളംമുക്ക് റോഡിലെത്തിയ മോഹനന്‍ ചുട്ടിപ്പാറപ്പടിയില്‍ കാത്തിരുന്നു.

ഭാര്യ വന്നപ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഒന്നിച്ചു താമസിക്കണമെന്ന ആവശ്യപ്പെട്ടു. ആവശ്യം ഭാര്യ നിരാകരിച്ചതിനേത്തുടര്‍ന്ന് ഇയാള്‍ ഇരുവരുടെയും ദേഹത്തു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കൈഞരമ്പു മുറിച്ചും കീടനാശിനി കഴിച്ചും ആത്മഹത്യക്കു ശ്രമിച്ച മോഹനന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സകഴിഞ്ഞ് മടങ്ങിവന്നതിനു പിന്നാലെയാണു സംഭവം. ഇന്നലെ ഉച്ചയോടെ കൊലപാതകത്തിനു തയാറെടുത്താണു മോഹനന്‍ ഓമനയെത്തേടി എത്തിയത്.