താന്‍ കാരണം മുഖ്യമന്ത്രി ധാരാളം പള്ളുപറച്ചില്‍ കേട്ടു: എം.എം. മണി

മന്ത്രിപ്പണി നിര്‍ത്താമെന്ന് ചിന്തിച്ചുപോയ നിമിഷങ്ങളുണ്ടെന്ന് മന്ത്രി മണി

ചാനലില്‍ വികാരാധീനനായി എം.എം. മണി

ഇടുക്കി: ഇപ്പോള്‍ വാര്‍ത്തകളിലെ താരം വൈദ്യുതി മന്ത്രി എം.എം. മണിയാണ്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മ്ലേച്ഛമായ പരാമര്‍ശം നടത്തിയെന്നതുമുതല്‍ മൂന്നാറിലെ കൈയേറ്റത്തില്‍ വരെ അദ്ദേഹത്തിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നു.

ഈ ആരോപണങ്ങള്‍ക്കൊക്കെ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ മറുപടി പറയുകയാണ് എം.എം. മണി. താന്‍ കാരണം മുഖ്യമന്ത്രി വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിപ്പണി നിര്‍ത്താമെന്ന് ചിന്തിച്ചുപോയ നിമിഷങ്ങളുണ്ടെന്ന് എംഎം മണി. താന്‍ കാരണം മുഖ്യമന്ത്രി ധാരാളം പള്ളുപറച്ചില്‍ കേട്ടു. മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തത് പറയാനാണ് തന്നെ മന്ത്രിസഭയിലെടുത്തത് എന്ന് പോലും പറഞ്ഞു പ്രതിപക്ഷം. അമര്‍ഷം തോന്നി ഇതൊക്കെ കേട്ട്, അവസാനിപ്പിക്കാമെന്ന് തോന്നി. പക്ഷേ പൊതുപ്രസ്ഥാനമല്ലേ, പാര്‍ട്ടി പറയുന്നതുപോലെയല്ലേ തീരുമാനിക്കാനാകൂ മണി വികാരാധീനനായി.

വിമര്‍ശിക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിക്കാരില്‍ പലരും വിളിച്ച് എന്താണ് പറഞ്ഞത് എന്ന് ചോദിക്കാനുള്ള മര്യാദ കാണിച്ചില്ല. മണി സഖാവ് അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് പറയാമായിരുന്നുവെന്ന് മണി പറഞ്ഞു. 55 വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ട് ചീത്തപ്പേരല്ലാതെ ഒന്നും സമ്പാദിച്ചിട്ടില്ല. ആകെ നാല്‍പ്പത്തിരണ്ട് സെന്റ് ഭൂമിയും ഒരു കൊച്ചു വീടുമാണുള്ളത്.

ഒരതിഥി വന്നാല്‍ താമസിപ്പിക്കാന്‍ ഒരു മുറി പോലും വീട്ടിലില്ല. മന്ത്രിയായതിനുശേഷം പോലും പെണ്‍മക്കള്‍ക്ക് പത്ത് രൂപ കൊടുക്കാന്‍ ഒത്തിട്ടില്ല. കുടുംബത്തിനുണ്ടായിരുന്ന ഏഴ് ഏക്കര്‍ ഭൂമിയില്‍ ദേഹണ്ണിച്ചാണ് കുടുംബം നോക്കിയത്. ചെയ്യാത്ത പണിയില്ല. ചുമട്, തോട്ടത്തിലെ പണി, കൃഷിപ്പണി… ഞാന്‍ ജോലി ചെയ്യാത്ത ഒരു തോട്ടം പോലും ഇവിടെയില്ല, മണിയാശാന്റെ വാക്കുകള്‍ മുറിഞ്ഞു.