മിയ റമ്മില്‍ ആവിയായി

ചെന്നൈ: യുവനടി മിയാ ജോര്‍ജ് റമ്മില്‍ ആവിയായി പ്രത്യക്ഷപ്പെടുന്നു. റം എന്ന തമിഴ് സിനിമയിലാണ് ആവിയായി (പ്രേതം) താരം എത്തുന്നത്. തമിഴിലിപ്പോള്‍ ഹൊറര്‍ സിനിമകളുടെ കാലമാണ്. റായ് ലക്ഷ്മി കാഞ്ചനയിലും ശിവഗംഗയിലും ഹന്‍സികയും ആന്‍ഡ്രിയയും അരമനയിലും നായകിയില്‍ തൃഷയും പ്രേക്ഷകരെ പേടിപ്പിച്ചതിന് പിന്നാലെയാണ് മിയ എത്തുന്നത്. റമ്മില്‍ ക്രിമിനോളജി വിദ്യാര്‍ത്ഥിയുടെ വേഷമാണ് താന്‍ ചെയ്യുന്നതെന്ന് മിയ ജോര്‍ജ് പറഞ്ഞു. ഋഷികേശാണ് നായകന്‍. അതേസമയം തന്റെ ഗോസ്റ്റ് അവതാരത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.
സാധാരണ പ്രേതസിനിമകളുടെ രീതിയിലുള്ള ചിത്രമല്ലിതെന്നും താരം പറഞ്ഞു. പ്രത്യേകതരം മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാലത് ഒട്ടും വള്‍ഗറാവാത്തതാണെന്നും മിയ പറഞ്ഞു. അമരകാവ്യം, വെട്രിവേല്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ തമിഴ് ചിത്രങ്ങളിലാണ് താരം മുമ്പ് അഭിനയിച്ചത്. എന്നാല്‍ ഓരോ സിനിമ കഴിഞ്ഞും ഇടവേളകള്‍ എടുത്ത് അഭിനയിക്കാനാണ് ഇഷ്ടമെന്ന് മിയ പറഞ്ഞു. റമ്മിക്ക് ശേഷം തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കുക. അമരകാവ്യം കഴിഞ്ഞ് മലയാളത്തില്‍ പാവാട ഉള്‍പ്പെടയുള്ള സിനിമകളുടെ തിരക്കിലായിരുന്നു.
അതേസമയം ഭൈദവയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താരം വ്യക്തമാക്കി. തന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തായത്. ഇതിനെതിരെ സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിജയന്‍ ആന്റണിയുടെ യമനില്‍ നായികയായി അഭിനയിക്കുന്നുണ്ട്. ജീവാ ശങ്കറാണ് സംവിധായകന്‍. ജീവയാണ് മിയയെ തമിഴില്‍ ആദ്യമായി അവതരിപ്പിച്ചത്. അതുകൊണ്ടാണ് അദ്ദേഹം വിളിച്ചപ്പോള്‍ നോ പറയാഞ്ഞതെന്നും താരം പറഞ്ഞു.