നാലുവര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാമെന്ന് സുപ്രീംകോടതി. ഫീസ് നിര്‍ണയസമിതിക്ക് നിര്‍ദേശം നല്‍കി. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് കോടതി ആവശ്യപ്പെട്ടു. പുനര്‍നിര്‍ണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. തീരുമാനം 12,000 വിദ്യാര്‍ഥികളെ ബാധിക്കും. 6.55 ലക്ഷം രൂപയാണ് സമിതി നിര്‍ണയിച്ചിരിക്കുന്ന തുക. എന്നാല്‍ 11 മുതല്‍ 22 ലക്ഷം വരെയാണ് കോളജുകള്‍ ആവശ്യപ്പെടുന്നത്.

സമിതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി പതിനൊന്ന് ലക്ഷം രൂപ വിദ്യാഥികളില്‍ നിന്ന് ഈടാക്കാന്‍ 2017 ല്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു. 2016 ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫീസ് സംബന്ധിച്ച വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഉത്തരവിട്ടാല്‍ താല്‍കാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി 11 ലക്ഷം രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നും മാനേജ്‌മെന്റുകള്‍ കോടതിയോട് ആവശ്യപെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും സുപ്രീം കോടതി തങ്ങളുടെ വിധിയില്‍ വ്യക്തത വരുത്തും.

2017 മുതല്‍ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 12000 ത്തോളം വിദ്യാര്‍ഥികളെ സുപ്രീംകോടതി വിധി ബാധിക്കും. 2016 ല്‍ രണ്ട് കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കും വിധി ബാധകമാകും.