വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ സി.പി.എം പ്രവേശനത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കന്‍മാരുടെ രാജിവക്കലും മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറലും നിര്‍ബാധം തുടരുകയാണ്. വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാവ് രാജിവെച്ച് സി.പി.എമ്മില്‍ ചേക്കേറി. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് രാജിവച്ചത്. അതേസമയം വിശ്വനാഥനെ സി.പി.എമ്മിലെടുത്തതില്‍ പ്രതിഷേധിച്ച് പുതുപ്പളളി ഏരിയ കമ്മിറ്റിയംഗം ഇ.എ. ശങ്കരന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി.പി.എമ്മിന്റെ ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനാണ് ഇദ്ദേഹം.

ബത്തേരി സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് വിശ്വനാഥന്‍ രാജിവെച്ചത്. പാര്‍ട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തിയുണ്ട്. നേതൃത്വം യാതൊരു ചര്‍ച്ചയും നടത്താതെ അവഹേളിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയില്‍ നിന്നും അവഗണനകള്‍ ഉണ്ടായതിനാലാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും വിശ്വനാഥന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

2011ല്‍ ബത്തേരിയില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റ ശങ്കരന്‍ ഇത്തവണയും മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് സി.പി.എമ്മില്‍ നിന്നും രാജിവെച്ചിരിക്കുന്നത്. സി.പി.എമ്മിലെ മുഴുവന്‍ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരന്‍ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ആദിവാസികളായ കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.