കോട്ടയം: പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ലോക്കല്‍ കമ്മിറ്റി നടപടി തള്ളി ജില്ലാ സെക്രട്ടറി വി.എൻ വാസവൻ. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് സിന്ധുവിനെ പുറത്താക്കിയത്. ഒരു അംഗത്തെ പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ലെന്നും അവരുടെ നടപടിയെ കുറിച്ച് തനിക്കറിയില്ലെന്നും വി.എന്‍.വാസവന്‍ പറഞ്ഞു.
സിന്ധുമോള്‍ ജേക്കബ് ജനപ്രതിനിധിയെന്ന നിലയില്‍ മത്സരിക്കാന്‍ യോഗ്യയാണ്. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കൃത്യനിഷ്ടതയോടെ ചെയ്യുമെന്നും വാസവന്‍ പറഞ്ഞു. മറ്റുകാര്യങ്ങളൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമാകും ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം ഉഴവൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോള്‍ ജേക്കബിനെ കേരള കോണ്‍ഗ്രസ് എം അവരുടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി സിന്ധുമോളെ പുറത്താക്കിയത്. എന്നാല്‍ പാര്‍ട്ടിയുടെ അറിവോടെയാണ് താന്‍ മത്സരിക്കുന്നതെന്നായിരുന്നു സിന്ധുമോള്‍ ജേക്കബിന്റെ പ്രതികരണം.