സൗമ്യയ്ക്ക് നീതിയുടെ വാതില്‍ അടഞ്ഞു; ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല

ദില്ലി: കേരളത്തിന്റെ നൊമ്പരമായി സൗമ്യയ്ക്ക് നീതിയുടെ വാതില്‍ അടഞ്ഞു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും സമര്‍പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ ഗോവിന്ദച്ചാമിക്കു വധശിക്ഷ പുനഃസ്ഥാപിക്കപ്പെടില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ചേംബറില്‍ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, തിരുത്തല്‍ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു. ബെഞ്ചിലെ ആറു ജഡ്ജിമാരും ഹര്‍ജി തള്ളുന്നതിനോടു യോജിച്ചു. നീതി നിഷേധിക്കപ്പെട്ടെന്ന വാദം കോടതി തള്ളി. വധശിക്ഷ പുനഃസ്ഥാപിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു തിരുത്തല്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമെശ്വര്‍ എന്നിവര്‍ക്കൊപ്പം നേരത്തെ കേസില്‍ വിധി പ്രസ്ഥാപിച്ച രഞ്ജന്‍ ഗോഗോയി, പി.സി പന്ത്, യു.യു ലളിത് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മാതാവ് സുമതിയും ആണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. നേരത്തെ നല്‍കിയ പുനഃപരിശോധന ഹര്‍ജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയായിരുന്നു സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സാക്ഷ്യപ്പെടുത്തിയത്. കേസില്‍ പരസ്യവാദം വേണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

സൗമ്യയെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയിരുന്നത്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.