നിയമം പഠിപ്പിക്കുന്നവരുടെ നിയമലംഘനവും തട്ടിപ്പും ഒരു തുടര്‍ക്കഥ

ലോ അക്കാദമി ലോ കോളേജ് നാരായണന്‍നായരുടെ മകള്‍ ലക്ഷ്മി നായര്‍, മകന്‍ നാഗരാജ് നാരായണന്‍, അനന്തരവന്‍ ഡോ. എന്‍.കെ. ജയകുമാര്‍ എന്നിവരുടെ ബിരുദങ്ങളെക്കുറിച്ച് ഒട്ടേറെ സംശയങ്ങളും തട്ടിപ്പ് കഥകളും പുറത്തുവരുന്നു.

ഇപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായ ഡോ. എന്‍.കെ. ജയകുമാറിന്റെ ബിരുദം തന്നെ സംശയത്തിന്റെ നിഴലിലാണ്. 1970-ലാണ് ജയകുമാര്‍ എം.എയ്ക്ക് ചേര്‍ന്നത്. ഇതേ വര്‍ഷം തന്നെ ലോ അക്കാദമിയില്‍ എല്‍.എല്‍.ബി സായാഹ്ന കോഴ്‌സിനും ചേര്‍ന്നു. പരാതി വരുന്നത് 83-ലാണ്. സിന്‍ഡിക്കേറ്റംഗം സി. സെഡ് സ്‌കറിയയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നാരായണന്‍നായരുടെ സ്വാധീനത്തിലായിരുന്നു ക്രമക്കേടുകള്‍ നടന്നതെന്നാണറിയുന്നത്. ബിരുദം റദ്ദാക്കുന്ന ഘട്ടം വരെ എത്തിയിരുന്നെങ്കിലും അദ്ദേഹം തെറ്റിദ്ധരിച്ചാണ് എല്‍.എല്‍.ബി കോഴ്‌സില്‍ ചേര്‍ന്നതെന്ന പരിഗണന നല്‍കി സിന്‍ഡിക്കേറ്റ് നടപടി ഒഴിവാക്കുകയായിരുന്നു.

ലക്ഷ്മിനായരും സമാനമായ തട്ടിപ്പാണ് നടത്തിയത്. 1986-ല്‍ ബി.എ ഹിസ്റ്ററി പാസായ ലക്ഷ്മി 1983-84-ല്‍ ആദ്യമായി തുടങ്ങിയ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സില്‍ മൂന്നാംവര്‍ഷം ലാറ്റട്രല്‍ എന്‍ട്രി എന്ന നിലയില്‍ പ്രവേശനം നേടി. ബി.എ പാസായവര്‍ക്ക് പഞ്ചവത്സര കോഴ്‌സിന്റെ മൂന്നാംവര്‍ഷം ചേരാമെന്ന സര്‍വ്വകലാശാല ചട്ടങ്ങളില്‍ ഉല്‍പ്പെടുത്തിയായിരുന്നു അഡ്മിഷന്‍ നേടിയിരുന്നത്. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് റദ്ദാക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ തിരുപ്പതി വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍ വിദൂര വിദ്യാഭ്യാസം വഴി എം.എ. ഹിസ്റ്ററിയ്ക്ക് രജിസ്റ്റര്‍ ചെയ്തു. 88-ല്‍ പാസായി. തുടര്‍ന്ന് ലോ അക്കാദമിയില്‍ ഹിസ്റ്ററി ഗസ്റ്റ് ലക്ചററായി ജോയിന്‍ ചെയ്തു. 1989-ല്‍ എല്‍.എല്‍.ബി പരീക്ഷ സെക്കണ്ട് ക്ലാസില്‍ പാസായി. 1983-ല്‍ എല്‍.എല്‍.ബി പാസായ ശേഷം നിയമ അധ്യാപകയുമായി.

1993-ല്‍ നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റ് അംഗവും ലോ ഡീനുമായിരിക്കുമ്പോഴാണ്  മകന്‍ നാഗരാജിന്റെ മാര്‍ക്ക് സംബന്ധിച്ച് ആരോപണമുയര്‍ന്നത്. പേപ്പര്‍ മൂല്യ നിര്‍ണ്ണയം നടത്തിയ ഗവ. ലോ കോളേജിലെ അദ്ധ്യാപകന്‍ 39 മാര്‍ക്കായിരുന്നു നല്‍കിയത്. പിന്നീടത് 63 മാര്‍ക്കായി ഉയര്‍ത്തി നല്‍കി. ഇതേക്കുറിച്ച് വൈസ് ചാന്‍സലറിനും ചാന്‍സലറിനും പരാതി പോയിരുന്നു.