ആലപ്പുഴയെ ഭീതിയിലാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍: ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 3 യുവാക്കള്‍

ആലപ്പുഴ ജില്ലയുടെ തെക്കന്‍മേഖല കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണത്തില്‍ കഴിഞ്ഞ 13 ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് മൂന്ന് യുവാക്കള്‍. കരുവാറ്റ തുണ്ടുകളത്തില്‍ ഉത്തമന്റെ മകന്‍ ഉല്ലാസ് (28) കഴിഞ്ഞ ജനുവരി 31ന് ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

ജനുവരി 24ന് കരുവാറ്റ തൈവീട് ജങ്ങ്ഷന്റെ കിഴക്കുവശം വെച്ച് ഉല്ലാസും കൊത്തപ്പള്ളി ആഞ്ജനേയം വീട്ടില്‍ സന്ദീപും (20) തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കയ്യാങ്കളി ഉണ്ടാകുകയും ഉല്ലാസിനെ സന്ദീപ് കുത്തുകയും ആയിരുന്നു. കഴിഞ്ഞ 10ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കരുവാറ്റ നോര്‍ത്ത് വിഷ്ണുഭവനില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ജിഷ്ണുവിനെ ബൈക്കിലെത്തിയ എട്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി.

കരുവാറ്റ നോര്‍ത്ത് ഊട്ടുപറമ്പിന് സമീപമുള്ള റയില്‍വേ ക്രോസില്‍ വെച്ചായിരുന്നു സംഭവം. ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞ ജിഷ്ണു ബൈക്ക് നിര്‍ത്തി തൊട്ടരുകിലുള്ള വീട്ടിലേയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ ശരവണഭവനത്തില്‍ സുമേഷും കൊല്ലപ്പെട്ടിരുന്നു. പുല്ലുകുളങ്ങര കളരിക്കല്‍ ജങ്ങ്ഷന് സമീപം വെച്ചായിരുന്നു സംഭവം. കാറിലെത്തിയ അഞ്ചംഗസംഘം സുമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ക്വട്ടേഷന്‍ സംഘങ്ങളില്‍പെട്ടവരില്‍ ഭൂരിഭാഗവും 30 വയസ്സില്‍ താഴെയുള്ള യുവാക്കളാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 17 വയസ്സ് മുതലുള്ളവരും ഈ സംഘത്തില്‍പ്പെടും. മൊബെയില്‍ ഫോണുകളും ബൈക്കുകളും നല്‍കിയാണ് യുവാക്കളെ ക്വട്ടേഷന്‍ സംഘങ്ങള്‍ വശീകരിക്കുന്നത്. മദ്യവും കഞ്ചാവും അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിര്‍ലോഭം ലഭിക്കുമെന്നതും യുവാക്കള്‍ക്ക് പ്രചോദനമാകുന്നു.

ആലപ്പുഴ ജില്ലയുടെ തെക്ക് ഭാഗം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമായിട്ടും പൊലീസ് നിഷ്‌ക്രിയമാണെന്ന് ആക്ഷേപമുണ്ട്. കരുവാറ്റയില്‍ ഡിവൈ എഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഹരിപ്പാട് സിഐ ബിനു ശ്രീധരനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.