ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭാര്യ മുങ്ങി, നിതിന്‍ നായരെ കൊലപ്പെടുത്തിയ സ്വാതിയെ തേടി പോലീസ്, ഞെട്ടിക്കുന്ന സംഭവത്തിനു പിന്നില്‍

നാഗ്പുരിലെ മലയാളി യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട്ടുകാരിയായ ഭാര്യയെത്തേടി പോലീസ്. ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍റെ (27) മരണവുമായി ബന്ധപ്പെട്ടാണ് നാഗ്പുർ ബജാജ് നഗർ പോലീസെത്തിയത്. തേങ്കുറുശി വിളയഞ്ചാത്തന്നൂർ ഗീതാലയത്തിൽ സ്വാതിയാണ് നിതിൻ നായരുടെ ഭാര്യ. സ്വാതിയെയോ കുടുംബത്തെയോ പോലീസ് സംഘത്തിനു കണ്ടെത്താനായില്ല.

ചികിത്സാ ആവശ്യത്തിനു പുറത്തുപോകുകയാണെന്നാണ് കുടുംബം അയൽക്കാരോടു പറഞ്ഞതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇക്കഴിഞ്ഞ ഏപ്രിൽ 29ന് രാത്രിയിലാണ് നിതിൻ മരിച്ചത്. വീണ് തലയ്ക്കു പരിക്കേറ്റെന്നാണ് സ്വാതി അറിയിച്ചിരുന്നത്.   നിതിന്‍റെ വീട്ടുകാരെത്തിയപ്പോൾ മൃതദേഹമാണ് കണ്ടത്.

ശ്വാസംമുട്ടിയാണ് മരിച്ചതെന്നു മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശവസംസ്കാര ചടങ്ങുകൾക്കു ശേഷം സ്വാതി കുടുംബക്കാർക്കൊപ്പം മടങ്ങിയിരുന്നു. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.

നാഗ്പുരിലെ വോഖാർട് ആശുപത്രിയ്ക്കു സമീപമായിരുന്നു നിതിനും സ്വാതിയും താമസിച്ചിരുന്നത്. നിതിന്‍റെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസിന്‍റെ അന്വേഷണം. സ്വാതിയെയും കുടുംബത്തെയും കുറിച്ചു കൂടുതൽ വിവരം ലഭിക്കുന്നതു വരെ നാഗ്പുർ പോലീസ് പാലക്കാട്ടുണ്ടാകും.

നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്‌നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ സ്വാതിക്ക് മറ്റൊരു യുവാവുമായും ബന്ധമുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനേട് പറഞ്ഞു.