സുനന്ദയുടെ മൃതദേഹം മുറിയില്‍ നിന്ന് മാറ്റി: തരൂരിനെതിരെ തെളിവുകളുണ്ടെന്ന് ചാനല്‍; കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് തരൂര്‍

കൊല്ലപ്പെട്ട നിലയില്‍ സുനന്ദ പുഷ്‌ക്കറെ കണ്ടെത്തിയ ഹോട്ടല്‍ മുറിയിലല്ല അവര്‍ താമസിച്ചിരുന്നതെന്ന് ശശി തരൂരിന്റെ സഹായി നാരായണന്റെ വെളിപ്പെടുത്തല്‍. സുനന്ദ പുഷ്‌ക്കര്‍ കൊല്ലപ്പെട്ടതിന്റെ തലേ രാത്രി മുഴുവന് ശശി തരൂരുമായി അവര്‍ വഴക്കിടുകയായിരുന്നുവെന്നും റിപ്പബ്ലിക് ചാനല്‍ പുറത്ത് വിട്ട നാരായണന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ തരൂര്‍ നിഷേധിച്ചു. ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ ശശി തരൂര്‍ വെല്ലുവിളിച്ചു.വസ്തുതകള്‍ വളച്ചൊടിച്ചാണ് വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. വ്യക്തിപരമായ ദുഖം സ്വകാര്യനേട്ടത്തിനും പ്രശസ്തിക്കുമായി ദുരുപയോഗം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്നും ശശി തരൂര്‍ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സുനന്ദ കൊല്ലപ്പെട്ട ദിവസവും തലേന്നും ദില്ലിയിലെ ലീല ഹോട്ടലില്‍ അസ്വഭാവികമായ രംഗങ്ങള്‍അരങ്ങേറിയെന്നാണ് ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തവിട്ടു കൊണ്ട് റിപ്പബ്ലിക്ടിവി പുറത്ത് അവകാശപ്പെടുന്നത്. സുനന്ദയും ശശി തരൂരും തമ്മില്‍ കടുത്ത അഭിപ്രായ വിത്യാസമുണ്ടെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് സുനന്ദയെ നേരില്‍ കാണാന്‍ ചാനല്‍ ലേഖിക ശ്രമിക്കുന്നത് മുതലുള്ള സംഭാഷണങ്ങളാണിവ.

ഇതിനായി തുടര്‍ന്നുളള രണ്ട് ദിവസങ്ങളില്‍ സുനന്ദയുമായും സഹായി നാരായണനുമായും ലേഖിക സംസാരിക്കുന്നു. 2014 ജനുവരി 16 ന് സുനന്ദ സമ്മതിച്ചത് അനുസരിച്ച് കാണാന്‍ എത്തുമ്പോള്‍ അവര്‍ 307-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്നു എന്നാണ് സഹായി അറിയിച്ചത്. എന്നാല്‍ സഹായി മുറിയിലേക്ക് കടത്തിവിട്ടില്ല. ഒടുവില്‍ ബലം പ്രയോഗിച്ച് മുറിയില്‍ കടന്നപ്പോള്‍ സുനന്ദയുമായുള്ള തര്‍ക്കം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കരുതെന്ന് തരൂര്‍ ആവശ്യപ്പെട്ടു.

പിറ്റേന്ന് പുലര്‍ച്ചെ 4.10ന് അടിയന്തിരമായി ഹോട്ടലിലെത്താന്‍ ആവശ്യപ്പെട്ട് സുനന്ദ ലേഖികക്ക് എസ്എംഎസ് അയച്ചു.രാവിലെ സഹായിയെ ഫോണില്‍ വിളിച്ച ശേഷം ഹോട്ടിലിലെത്തിയെങ്കിലും സുനന്ദ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. രാവിലെ ആറരക്ക് തരൂര്‍ പുറത്ത് പോയെന്നും അറിയിച്ചു.തലേ രാത്രി മുഴുവന്‍ സുനന്ദ കരയുകയാരിന്നുവെന്നും നാരായണന്‍ പറയുന്നുണ്ട്.
വൈകിട്ട് മാത്രമേ തിരിച്ചു വരൂ എന്നറിയിച്ച ശശി തരൂര്‍ ഉടന്‍ മടങ്ങിയെത്തിയെന്നും നാരായണന്‍ പറയുന്നു.ഈ സന്ദര്‍ശനത്തില്‍ ദൂരൂഹതയുണ്ട്.

പിന്നീട് വൈകിട്ട് ആറ് മണിവരെ പല തവണ ഫോണില്‍ വിളിക്കുമ്പോഴും സുനന്ദ ഉറകത്തില്‍ നിന്ന് എഴുന്നേറ്റില്ലെന്നാണ് മറുപടി. ഇതിനിടെ അജ്ഞാതനായ ഒരാള്‍ സുനന്ദയെ തേടി ഹോട്ടലില്‍ എത്തുന്നുണ്ട്. ഇയാളെ ഇത് വരെ തിരിച്ചറിയാനായിട്ടില്ല. വൈകിട്ട് ആറിന് വിളിക്കുമ്പോഴാണ് സുനന്ദയും തരൂരും രാത്രി മുഴുവന്‍ വഴക്കിട്ട കാര്യം പറയുന്നത്. മാത്രല്ല സുനന്ദയെ വിളിച്ചുണര്‍ത്താന്‍ തരൂരിന്റെ സമ്മതം കാത്തിരിക്കുകയാണെന്നും നാരായണന്‍ പറയുന്നു.

ഒടുവില്‍ രാത്രി എട്ട് മണിയോടെ സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ 345-ാം നമ്പര്‍ മുറിയില്‍ കണ്ടെത്തുന്നു. 307 ലായിരുന്ന സുനന്ദയുടെ മൃതദേഹം എന്തിന് 345-ാം നമ്പര്‍മുറിയില്‍ കൊണ്ടുവന്നെന്ന് സംശയവും റിപ്പബ്ലിക് ചാനല്‍ ചോദിക്കുന്നു.