വിവാഹദിവസം വരനെ മുന്‍കാമുകി തട്ടിക്കൊണ്ടുപോയി

നൂറുകണക്കിനു അതിഥികൾ നോക്കിനിൽക്കെ വരനെ മുൻകാമുകി തട്ടിക്കൊണ്ടുപോയി. ആയുധധാരികളായ ഗുണ്ടകളുമായി എത്തിയാണു ഉത്തർ പ്രദേശിലെ മോഹൻപൂർവ്വ സ്വദേശിയായ അശോക് യാദവിനെ അദ്ദേഹത്തിന്റെ മുൻകാമുകി തട്ടിക്കൊണ്ടുപോയത്.

ആറോളം ഗുണ്ടകളാണു യുവതിക്കൊപ്പം ഉണ്ടായിരുന്നത്. തോക്കുചൂണ്ടി അശോകിനോട് കാറിൽ കയറാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. യുവതിയും അശോകും തമ്മിലുള്ള പ്രണയബന്ധം കഴിഞ്ഞ വർഷം തകർന്നിരുന്നു. തുടർന്നു അശോകിന്റെ വീട്ടുകാർ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

അശോക് വിവാഹം കഴിക്കാൻ പോകുന്നെന്നു അറിഞ്ഞതിനെ തുടർന്നു യുവതി അശോകിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സമീപിച്ചു. അശോക് മറ്റൊരാളെ വിവാഹം കഴിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്നു വരെ യുവതി ഭീഷണിപ്പെടുത്തി. എന്നാൽ വിവാഹവുമായി മുന്നോട്ട് പോകാനായിരുന്നു അശോകിന്റെ കുടുംബത്തിന്റെ തീരുമാനം.

ഇതേതുടർന്നാണു വിവാഹദിവസം ഗുണ്ടകളുമായി എത്തിയ യുവതി വരനെ തട്ടിക്കൊണ്ടുപോയത്. അതേസമയം സംഭവത്തിൽ വരന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു. വിവാഹത്തിനെത്തിയ അതിഥികളിൽ ഒരാൾ സംഭവം 100ൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും തുടർന്നു വീട്ടുകാരെ ബന്ധപ്പെട്ടപ്പോൾ പരാതി നൽകാൻ അവർ വിസ്സമ്മതിച്ചെന്നും പോലീസ് വിശദീകരിച്ചു.