സൈന്യത്തെ കല്ലെറിഞ്ഞാല്‍ പകരം പൂക്കള്‍ നല്‍കാനാകില്ല: അമിത് ഷാ

ദില്ലി: ജമ്മു കാഷ്മീരില്‍ സൈന്യത്തിനു നേര്‍ക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചര്‍ച്ചകളെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ ചെയ്ത തരത്തില്‍ ഹുറിയത്തുമായി ചര്‍ച്ചകള്‍ നടത്തുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമിത് ഷാ. സൈന്യത്തെ കല്ലെറിഞ്ഞാല്‍ പകരം പൂക്കള്‍ നല്‍കാന്‍ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തിനു നേര്‍ക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചര്‍ച്ച നടക്കൂ എന്ന് കശ്മീര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കല്ലേറ് തുടരുന്ന കാലത്തോളം ചര്‍ച്ചകളുണ്ടാവില്ല. അവര്‍ കല്ലുകളെറിഞ്ഞാല്‍ പകരം പൂക്കള്‍ നല്‍കാന്‍ നമുക്കു കഴിയില്ല. അവര്‍ക്കത് മനസിലാകണം -അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന്റെ വികസനത്തിനായി പിഡിപി-ബിജെപി സര്‍ക്കാര്‍ മികച്ചരീതിയില്‍ പ്രയത്‌നിക്കുകയാണെന്ന് കശ്മീരിലെ സംയുക്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് അമിത് ഷാ പ്രതികരിച്ചു.