ഇംഗ്ലണ്ടിന് തിരിച്ചടി; ആന്‍ഡേഴ്‌സണ്‍ ഇല്ലാതെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇന്ത്യന്‍ പര്യടനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇംഗ്ലണ്ട് ടീമിന് തിരിച്ചടി. സ്ട്രൈക്ക് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ് പരുക്ക് കാരണം പരമ്പരയില്‍ കളിക്കാനാകില്ല. ആന്‍ഡേഴ്‌സണെ ഒഴിവാക്കി ഇന്ത്യന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു.

പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അലിസ്റ്റര്‍ കുക്കാണ് ടീമിനെ നയിക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്.

തോളെല്ലിനേറ്റ പരുക്കാണ് 34 കാരനായ ആന്‍ഡേഴ്‌സണ് വിനയായത്. ഇംഗ്ലണ്ടിനായി ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ആന്‍ഡേഴ്‌സണിന്റെ അഭാവം ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാകും. 2012 ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പര 2-1 ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ നിര്‍ണയാക സംഭാവന നല്‍കിയ താരമായിരുന്നു ആന്‍ഡേഴ്‌സണ്‍.

നവംബര്‍ ഒമ്പതിന് രാജ്‌കോട്ടിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. വിശാഖപട്ടണം, മൊഹാലി, മുംബൈ, ചെന്നൈ എന്നിവയാണ് മറ്റുവേദികള്‍.

ഇംഗ്ലണ്ട് ടീം: അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), മൊയീന്‍ അലി, സഫാര്‍ അന്‍സാരി, ജോണി ബെയര്‍സ്‌റ്റോ (കീപ്പര്‍), ജേക്ക് ബാല്‍, ഗാരി ബാലന്‍സ്, ഗാരെത് ബാറ്റി, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ട്‌ലര്‍, ബെന്‍ ഡക്കറ്റ്, സ്റ്റീവന്‍ ഫിന്‍, ഹസീബ് ഹമീദ്, ആദില്‍ റഷീദ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ്, ക്രിസ് വോക്ക്‌സ്