സാഹിത്യ അക്കാദമി സാധാരണക്കാരുടേതുമാണ്:വൈശാഖൻ (വിജയ്.സി.എച്ച് )

അഭിമുഖം
വൈശാഖൻ എഴുതിയ ഇരുനൂറോളം കഥകളും മലയാള സാഹിത്യത്തെ ജനകീയമാക്കുന്നതാണ്! ഒറ്റപ്പെട്ടുകിടക്കുന്ന തെന്നിന്ത്യൻ ഗ്രാമങ്ങളിലെ റെയിൽവേ പ്ലേറ്റ്ഫോമുകളിൽപോലും കിടന്നുറങ്ങിയിട്ടുള്ളൊരാൾ, സാധാരണക്കാരൻറെ കഥകൾ എഴുതിയിട്ടില്ലെങ്കിലേ അതിശയിക്കേണ്ടൂ!
“ഞാൻ പുസ്തകങ്ങളേക്കാളേറെ വായിച്ചിട്ടുള്ളത് ജീവിതങ്ങളാണ്. ഒരുപാടു പച്ചയായ ജീവിതങ്ങൾ തൊട്ടടുത്തു കണ്ടു. ഈ അനുഭവങ്ങളാണ് എൻറെ എഴുത്തിൻറെ സ്രോതസ്സ്‌,” മലയാള ചെറുകഥക്ക് വേറിട്ടൊരു ഭാവുകത്വം നൽകിയ എഴുത്തുകാര൯ പറയുന്നു.
നാലു വർഷം മുന്നെ അദ്ദേഹം കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായി നിയമിതനായപ്പോൾ, സഹൃദയർ അതിനെ അക്കാദമിക്കൊരു ജനകീയ മുഖമെന്നു വിശേഷിപ്പിച്ചത് അതിനാൽ സ്വാഭാവികം!
എന്നാൽ, സാഹിത്യം സമൂഹത്തിലെ ഉന്നതരുടേതെന്ന പൊതുധാരണ മാറ്റി, അത് സാധാരണക്കാരൻറെയും കൂടിയാണെന്ന് തെളിയിക്കാൻ വൈശാഖൻ നയിക്കുന്ന ഭരണസമിതിക്ക് ഇതുവരെ എന്തെല്ലാം ചെയ്യാൻ കഴിഞ്ഞെന്നറിയാൻ ഭാഷാസ്നേഹികൾക്കു ജിജ്ഞാസയുണ്ട്.
സർദാർ കെ.എം. പണിക്കർ, മഹാകവി ജി. ശങ്കരക്കുറുപ്പ്, ലളിതാംബിക അന്തർജ്ജനം, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ മുതലായവരുൾപ്പെടെ, ഇരുപതു മഹത് വ്യക്തികൾ അലങ്കരിച്ചൊരു പദവിയിൽ, ‘നൂൽപാലം കടക്കുന്നവർ’ രചിച്ചയാൾ എങ്ങിനെ?
ഈയിടെ എൺപതു തികഞ്ഞ വൈശാഖൻറെ അരനൂറ്റാണ്ടുകാലത്തെ എഴുത്തനുഭവങ്ങളും അപൂർവ്വങ്ങളായ ജീവിതപരിജ്ഞാനവുമാണ്, അക്കാദമിയുടെ അമരത്തിരുന്ന് അദ്ദേഹമിപ്പോൾ പ്രാവർത്തികമാക്കുന്ന കർമ്മപദ്ധതികൾക്ക് ശക്തിയേകുന്നതെന്നതിൽ സംശയമില്ല!

️ മത്സ്യത്തൊഴിലാളികൾക്ക് സാഹിത്യോത്സവം

ജനകീയ മുഖം എന്ന വിശേഷണം അന്വർത്ഥമാക്കാൻ കഴിയുന്നവിധംതന്നെയാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായി മത്സ്യബന്ധന കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സാഹിത്യ ക്യാമ്പ് നടത്തി. ‘കടലെഴുത്തുകൾ’ എന്ന പേരിൽ. മഞ്ചേശ്വരം കടൽതീരത്ത്, മൂന്നുദിവസം നീണ്ടുനിന്ന ഒരു സാഹിത്യോത്സവം! എഴുതുന്നവരും എഴുതാത്തവരുമായ നിരവധി യുവതീയുവാക്കൾ അതിൽ സജീവമായി പങ്കെടുത്തു. എല്ലാവരും മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ടവർ. സാഹിത്യ അക്കാദമിയെന്നൊരു സ്ഥാപനത്തെക്കുറിച്ചു ആദ്യം കേൾക്കുന്നവർപോലും അവിടെ ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം!
ലോകസാഹിത്യത്തിലും, ഇന്ത്യൻസാഹിത്യത്തിലും, മലയാളസാഹിത്യത്തിലും, കടൽസാഹിത്യം വഹിച്ച പങ്കിനെക്കുറിച്ചു പരാമർശിക്കുന്ന പ്രഭാഷണങ്ങൾ നടത്തി. എല്ലാം അവർക്കു മനസ്സിലാവുന്ന രീതിയിൽ. സാഹിത്യത്തിൽ കടലൊരു പ്രബലമായ ബിംബമാണ്. അതിൽ കടലിൻറെ മക്കളുടെ സ്ഥാനം എത്ര വിലപ്പെട്ടതാണെന്ന് അവരെത്തന്നെ ബോദ്ധ്യപ്പെടുത്തി.
കടൽ സംബന്ധിയായ സിനിമകൾ പ്രദർശിപ്പിച്ചു. അമേരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ‘The Old Man and the Sea’ എന്ന ലോകപ്രസിദ്ധമായ പുസ്തകത്തിൻറെ ചലച്ചിത്രാവിഷ്കരണമുണ്ടായിരുന്നു. ഹെമിംഗ്‌വേയുടെ, കടലുമായി മല്ലിടുന്ന വൃദ്ധൻറെ കഥ, നമ്മുടെ മത്സ്യത്തൊഴിലാളികൾ ഏറെ ആവേശത്തോടെയാണ് ദർശിച്ചത്! തകഴിയുടെ ‘ചെമ്മീൻ’ കണ്ട് അതിലടങ്ങിയ സാമൂഹിക സന്ദേശങ്ങൾ ചർച്ചക്കു വിധേയമാക്കി.
കൂടാതെ, പ്രതിഭാശാലികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. വിവിധതരം മത്സ്യങ്ങളുടെ പൈൻറിങ്ങുകൾ. കേരളത്തിൻറെ ഓരൊ പ്രദേശത്തും ഈ മീനുകളെ വിളിക്കുന്ന പേരുകളും അതിൽ എഴുതിവെച്ചിരുന്നു! ഇവയെല്ലാം അവർക്കിടയിൽ ഭാഷാപരമായ ആശയ വിനിമയത്തിനു വഴിയൊരുക്കി.
കടൽക്കാറ്റിനേയും കോരിച്ചൊരിയുന്ന മഴയേയും അതിജീവിച്ച് ‘കടലെഴുത്തുകൾ’ നേടിയ പരിപൂർണ്ണ വിജയം, അക്കാദമിയുടെ പിന്നീടുള്ള പ്രവർത്തനങ്ങൾക്കുതന്നെ വളരെ പ്രചോദനകരമായിത്തീർന്നു!
നാട്ടിക കടപ്പുറത്തും, വിഴിഞ്ഞം കടപ്പുറത്തും സമാനമായ ‘കടലെഴുത്തുകൾ’ നടത്താൻ പദ്ധതിയുണ്ട്.

️ കുടുംബശ്രീക്കാർക്ക് സാഹിത്യശിൽപശാല

കുടുംബശ്രീ ജീവനക്കാർക്കിടയിലെ സാഹിത്യാഭിരുചിയുള്ളവരെ കണ്ടെത്താനും അതു പരിപോഷിപ്പിക്കാനുമായി കോഴിക്കോടുവെച്ച് നാലുദിവസം നീണ്ടുനിന്നൊരു സംസ്ഥാനതല സംഗമം നടത്തി. നിരവധി പേർ പങ്കെടുത്ത ഈ ശിൽപശാല സകലരേയും വിസ്‌മയിപ്പിച്ചു!
കുടുംബശ്രീക്കാർക്കിടയിൽ എഴുതാൻ കഴിവുള്ളവരുണ്ടെന്നും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവർവരെയുണ്ടെന്നും ഞങ്ങൾപോലും ആദ്യമായി അറിഞ്ഞു!
കുടുംബശ്രീയെന്നത് സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരംഭിച്ച ഒരു സംയുക്ത സംരംഭമാണെങ്കിൽ, ഞങ്ങൾ ചിന്തിച്ചത് സമ്പൂർണ്ണ സാഹിത്യ ബോധവൽക്കരണം അതിലൂടെ സംസ്ഥാനത്തു നടപ്പാക്കാനുള്ള ജനകീയ വഴികളാണ്.

️ ‘സ്ത്രീയും എഴുത്തും’

വളർന്നുവരുന്ന എഴുത്തുകാരികൾക്കുവേണ്ടി പുന്നയൂർക്കുളത്തെ കമല സുരയ്യ സ്മാരകത്തിൽവച്ച് ഒരു ബൃഹത്തായ സാഹിത്യ ക്യാമ്പ് നടത്തി. ഇരുനൂറോളം ചെറുപ്പക്കാരികൾ അതിൽ സജീവമായി പങ്കെടുത്തു. എഴുത്തിൽ തുടക്കക്കാരായ അവർക്ക്, ‘സ്ത്രീയും എഴുത്തും’ എന്നു പേരിട്ടു വിളിച്ച ആ ശിബിരം ഒരു പുത്തൻ ഉണർവ്വ് പകർന്നു. അപ്രശസ്തരാണെങ്കിലും, ആ ക്യാമ്പിൽ പങ്കെടുത്ത പലരും ഇപ്പോൾ സർഗ്ഗവൈഭവം തെളിയിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് ഫീഡ്ബേക്കുകൾ!

️ ‘തമിഴ്-മലയാളം സാഹിത്യസംഗമം’

തമിഴ് നാട്ടിലെ തിരുമണ്ണാമലയിൽവച്ചാണ് ഈ സംഗമം നടത്തിയത്. ഇതും വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് സംഘടിപ്പിച്ചതായിരുന്നു. നമ്മുടെ എഴുത്തുകാരികൾക്ക് തമിഴ് എഴുത്തുകാരികളുമായി സംവദിച്ചു സൃഷ്‌ടിപരമായ ആശയ വിനിമയം നടത്താൻ ഈ ഒത്തുചേരൽ അവസരമുണ്ടാക്കി. തിരുമണ്ണാമല സാഹിത്യസംഗമവും ഏറെ ജനകീയമായൊരു സമീപനമായാണ് വിലയിരുത്തപ്പെട്ടത്!

️ ‘വൈദ്യവും എഴുത്തും’

സമൂഹത്തിൻറെ എല്ലാ തുറകളിലേക്കും ഇറങ്ങിച്ചെല്ലുന്നതിൻറെ ഭാഗമായി മെഡിക്കൽ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ സാഹിത്യ സംഗമമാണിത്. രണ്ടു ദിവസത്തേക്കു നടത്തിയ ‘വൈദ്യവും എഴുത്തും’ കണ്ടെത്തിയ ഒരു കാര്യം, സർഗ്ഗവാസനയുള്ള ധാരാളം മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും നമ്മുടെ നാട്ടിലുണ്ടെന്നാണ്! അക്കാദമി അവർക്കുവേണ്ടി ഒരു സംഗമം നടത്തിയത് അവർപോലും വിസ്മയത്തോടെയാണ് വീക്ഷിച്ചത്! അതിനുശേഷം പല ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും അക്കാദമിയുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി.

️ വിദ്യാലയസാഹിത്യം ഏറ്റെടുത്തു

ബാലസാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ ‘വിദ്യാരംഗം കലോത്സവം’ എന്ന പദ്ധതിയിലെ സാഹിത്യവിഭാഗം അക്കാദമി ഏറ്റെടുത്തു. കഥ, കവിത, പുസ്തകാസ്വാദനം, ഉപന്യാസം മുതലായ സാഹിത്യ ശാഖകളിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ അഭിരുചി കണ്ടെത്തി, നാലു വർഷമായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനതലത്തിൽ, കുട്ടികളുടെ മികച്ച സൃഷ്ടികൾ രണ്ടു പുസ്തകങ്ങളിലായി പ്രസിദ്ധീകരിച്ചു! എന്തൊരു സന്തോഷമായിരുന്നെന്നോ കൊച്ചു എഴുത്തുകാർക്ക്!

️ ഭിന്നശേഷിക്കാരെ മറന്നില്ല

ആദ്യമായി ചെയ്തത് അക്കാദമിയിലെ സകല ഹാളുകളിലേക്കും വേദികളിലേക്കും അവർക്ക് വീൽചെയറിൽ ഇരുന്നു എത്തിപ്പെടാൻ ആവശ്യമായ റേമ്പുകൾ നിർമ്മിക്കലാണ്. അവരുടെ പ്രഥമ കലാ-സാഹിത്യ പരിപാടി അക്കാദമി ഹാളിൽവച്ചു താമസിയാതെ നടത്തി. കലാകാരന്മാർ വീൽചെയറിൽ റേമ്പുവഴി കയറി വേദിയിൽ പരിപാടികൾ അവതരിപ്പിച്ചു!
മത്സ്യത്തൊഴിലാളികളെയും, കുടുംബശ്രീക്കാരെയും, മെഡിക്കൽ വിദ്യാർത്ഥികളെയും, സ്കൂൾ വിദ്യാർത്ഥികളെയും, ഭിന്നശേഷിക്കാരെയും സാഹിത്യവുമായി സമന്വയിപ്പിക്കുന്ന കർമ്മ പരിപാടികൾ അക്കാദമിയുടെ ചരിത്രത്തിൽതന്നെ ആദ്യമായാണ് അരങ്ങേറുന്നത്! സെക്രട്ടറി ഡോ.കെ.പി.മോഹനൻറെ കർമ്മനിരതതയും, ജെനറൽ കൗൺസിൽ-എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുടെ ധൈഷണികതയുമാണ് ഈ വിജയങ്ങളുടെയെല്ലാം പുറകിലുള്ളത്!

️ പരിസ്ഥിതിയും സാഹിത്യവും

പ്രളയം കേരളത്തെ ദുരന്തത്തിലാഴ്ത്തി. പ്രകൃതിയെ എഴുത്തുകാർ അടുത്തറിയണമെന്നുവന്നു. അതിനാൽ ആ വഴിക്കും ചിന്തിച്ചു. പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം എഴുത്തുകാരിൽ വർദ്ധിപ്പിക്കാനായി സൈലൻറ് വാലിയിലും തേക്കടിയിലുംവച്ച് രണ്ടു ക്യാമ്പുകൾ നടത്തി. ഏറെ ഫലപ്രദമായിരുന്നു ഈ ഉദ്യമവും.

️ ആദിവാസികളും ഓട്ടോക്കാരും പരിഗണനയിൽ

ആദിവാസികൾക്കുവേണ്ടി ഒരു സാഹിത്യസംഗമം വയനാട്ടിൽവച്ചു നടത്തി. നല്ല പ്രതികരണമായിരുന്നു. അൽപംകൂടി വലിയതൊന്ന് സജീവ പരിഗണനയിലുണ്ട്.
ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ ഇടയിൽ ധാരാളം സാഹിത്യപ്രേമികളുണ്ടെന്ന് അക്കാദമി കണ്ടെത്തിയിരിക്കുന്നു. അവരുടെ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനുവേണ്ടി സാഹിത്യമേളകൾ നടത്താൻ ആലോചിച്ചുവരുന്നു. സാധാരണക്കാർക്ക് പ്രശസ്തരായ എഴുത്തുകാരുമായി ആശയ വിനിമയത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കും.
എല്ലാവരിലും സഹൃദയത്വം ഉണ്ടാക്കിയെടുക്കുക, അല്ലെങ്കിൽ എല്ലാവർക്കും സാഹിത്യ പരിചയം ഉണ്ടാവുക, എന്നതാണ് ആശയം. സാഹിത്യം നിലനിൽക്കുന്നത് പണ്ഡിത-ഗവേഷണ ഗ്രന്ഥങ്ങളിലൂടെ മാത്രമല്ല, സാധാരണക്കാരായ വായനക്കാരിലൂടെയുമാണ്. അതിനാൽ, സാഹിത്യ അക്കാദമി സാധാരണക്കാരുടേതുമാണെന്ന് അവർക്കുകൂടി ബോദ്ധ്യപ്പെടണം! ഞങ്ങൾ കൊണ്ടുവന്നൊരു വീക്ഷണമാണിത്. ഇത് വളരെ മുന്നെത്തന്നെ കൊണ്ടുവരേണ്ടതുമായിരുന്നു!

️ ‘പ്രളയാക്ഷരങ്ങളി’ൽനിന്നുള്ളത് ദുരിതാശ്വാസത്തിന്

വെള്ളവും, വെള്ളപ്പൊക്കത്തിലെ അതിജീവനവും പ്രബല വിഷയമായുള്ള സാഹിത്യസൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് അക്കാദമി ഇറക്കിയതാണ് ‘പ്രളയാക്ഷരങ്ങൾ’! മുഖ്യമന്ത്രിയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.
തകഴി ശിവശങ്കരപ്പിള്ള, സി. വി. ശ്രീരാമൻ, എം. ടി. വാസുദേവൻ നായർ, ടി. പത്മനാഭൻ തുടങ്ങിയ നിരവധി പ്രശസ്ത സാഹിത്യകാരന്മാരുടെ, പ്രളയമെന്ന പ്രകൃതിക്ഷോഭവുമായി ബന്ധപ്പെടുത്താവുന്ന അനേകം രചനകൾ അതിലുണ്ട്.
ഇതിൻറെ വിൽപ്പന ഇപ്പോഴും നന്നായി നടന്നുകൊണ്ടിരിക്കുന്നു. ‘പ്രളയാക്ഷരങ്ങളി’ൽനിന്നു കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു (CMDRF) നൽകും.
ഈ കൊറോണാക്കാലത്തുതന്നെ അക്കാദമി ദുരിതാശ്വാസ നിധിയിലേക്കു 50 ലക്ഷം രൂപ കൊടുത്തു. ‘പ്രളയാക്ഷരങ്ങൾ‍’, ‘നവകേരളചിന്തകൾ‍’ എന്നീ പുസ്‌തകങ്ങളുടെ വിൽ‌പനയിൽനിന്ന്‌ സ്വരൂപിച്ച തുകയാണിത്.

️ ഡിജിറ്റൈസേഷൻ ദ്രുതഗതിയിൽ

അഞ്ചു സർവകലാശാലകളുടെ ഗവേഷണ കേന്ദ്രമാണ് അക്കാദമി ലൈബ്രറി. അതിനാൽ, അക്കാദമിക്ക് ഏറ്റവും വിലപ്പെട്ടതാണ് അതിൻറെ ഗ്രന്ഥശേഖരം. കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്ന അമൂല്യ ഗ്രന്ഥങ്ങൾ സോഫ്റ്റ് രൂപമാക്കി സൂക്ഷിക്കുന്നത് തകൃതിയായി നടക്കുന്നു.
ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനങ്ങളും ഏറെ ഝടിതിയായി ഇപ്പോൾ മുന്നോട്ടു പോകുന്നു. ലോകത്തിൻറെ ഏതുഭാഗത്തിരുന്നാലും തനിക്കു പ്രിയപ്പെട്ട കൃതികൾ ഓൺലൈനിൽ സൗജന്യമായി വായിക്കാനും, ഡൗൺലോഡ് ചെയ്യാനും മലയാളിക്കു കഴിയണം. ഇക്കാരണത്താൽ, ഉയർന്ന മുൻഗണനയാണ് ഞങ്ങൾ ഡിജിറ്റൈസേഷനു നൽകിയിരിക്കുന്നത്.
കവിത്രയങ്ങളായ ഉള്ളൂരിൻറെയും, കുമാരനാശാൻറെയും, വള്ളത്തോളിൻറെയും സമ്പൂർണ്ണകൃതികളുൾപ്പെടെ, 1500-ൽ പരം പുസ്തകങ്ങൾ ഇതിനകം upload ചെയ്തുകഴിഞ്ഞു! ചങ്ങമ്പുഴയുടെ സമ്പൂർണ്ണകൃതികൾ അടുത്തമാസം അക്കാദമി സൈറ്റിൽ കയറും.
കൂടാതെ, മലയാളത്തിൽ പണ്ടുണ്ടായിരുന്ന രസികരജ്ഞിനി, മംഗളോദയം, വിദ്യാവിനോദിനി, ജയകേരളം മുതലായ വിശ്രുത ആനുകാലികങ്ങളും ഡിജിറ്റൈസ് ചെയ്യുന്നു. ഇവയെല്ലാം ഉടൻതന്നെ ഓൺലൈനിൽ വായനക്കാർക്ക് ലഭ്യമാകും. മലയാള ഭാഷയിൽ ഗവേഷണം ചെയ്യുന്നവർക്ക് ഡിജിറ്റൈസേഷൻ വലിയൊരു മുതൽക്കൂട്ടായിരിക്കും.

️ പതിവായ പുരസ്കാര ആരോപണങ്ങൾ

നൂറു ശതമാനം നീതി പാലിക്കാൻ പറ്റുന്നൊരു കാര്യമല്ല അവാർഡ് നിർണ്ണയം! പുരസ്കാരത്തിനെത്തുന്ന ആയിരക്കണക്കിനു പുസ്തകങ്ങൾ ഷോർട്ട്-ലിസ്റ്റ് ചെയ്യുന്നത് ഏറെ ശ്രമകരമാണ്. സാഹിത്യ സൃഷ്ടികളെ വിലയിരുത്താൻ കഴിവുള്ളവരെ ജഡ്ജസായി കണ്ടെത്തണം, അവർക്ക് സമയം വേണം. അക്കാദമിയുടെ നിർവാഹക സമിതി നിയമിക്കുന്ന ഏഴു ജഡ്ജസാണിതു ചെയ്യുന്നത്. ഗൗരവപൂർവ്വം വായിക്കുന്നവർ.
ഓരോ വിഭാഗത്തിലും പ്രസക്തികൊണ്ടും പുതുമകൊണ്ടും ഏറ്റവും നല്ല പത്തെണ്ണം തിരഞ്ഞെടുക്കയാണ് ഷോർട്ട്-ലിസ്റ്റിങ്ങിൽ നടക്കുന്നത്. അക്കാദമിയിൽ ഇരുന്നുതന്നെ ജഡ്ജിമാർ വായിക്കണം. ഇത്രയും രചനകൾ വായിച്ച് ചുരുക്കപ്പട്ടികയുണ്ടാക്കാൻ ചുരുങ്ങിയത് ആറു മാസമെങ്കിലും എടുക്കുന്നു!
പ്രസിഡൻറ് നിയമിക്കുന്ന ഉന്നതരായ മൂന്നു ഫൈനൽ ജഡ്ജസാണ് ഷോർട്ട്-ലിസ്റ്റ് ചെയ്ത പുസ്തകങ്ങൾ പിന്നീടു വായിക്കുന്നത്. പതിനെട്ട് (11+7) പുരസ്കാരങ്ങൾക്കായുള്ള അവസാനപാദ മൂല്യനിർണ്ണയമാണിത്. വളരെ രഹസ്യമായാണ് എല്ലാം നടക്കുന്നത്. ഏത് അവാർഡിനുവേണ്ടി ഏതു ജഡ്ജ് മൂല്യനിർണ്ണയം ചെയ്യുന്നുവെന്ന് ലൈബ്രറി സ്റ്റാഫിനുപോലും അറിയില്ല!
ചുരുക്കപ്പട്ടികയിൽ ഉള്ളവ പലതും മികച്ച സൃഷ്ടികളാകാം, പക്ഷെ പുരസ്കാരം ഒന്നല്ലെയുള്ളൂ. കിട്ടുന്നത് അർഹതയുള്ള ഒന്നിനായിരിക്കണം. അതുകൊണ്ടു തൃപ്തിപ്പെടുകയും വേണം! പത്തെണ്ണത്തിൽ താരതമ്യേന അർഹത കുറഞ്ഞ ഒന്ന് അവസാനം തിരഞ്ഞെടുക്കപ്പെടുമ്പോൾ നിരാശതോന്നും.
എന്നാൽ, പ്രസിഡൻറ് എന്ന നിലയിൽ ഒരു കാര്യം എനിക്ക് ഉറപ്പു പറയാൻ കഴിയും. യാതൊരുവിധ ഇടപെടലുകളും കഴിഞ്ഞ നാലു വർഷത്തിൽ അനുവധിച്ചിട്ടില്ല! സ്വാധീനം ചെലുത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നല്ല പറയുന്നത്, അങ്ങിനെയുള്ള എല്ലാ ശ്രമങ്ങളും തടഞ്ഞുനിർത്തിയെന്നാണ്!
കഴിഞ്ഞ കമ്മിറ്റിക്കാർ ഒരു തവണ പുരസ്കാരങ്ങൾ നൽകിയില്ല. അതിനാൽ ഒരു വർഷം പിന്നിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ കൊടുത്തത് 2018-ലെ അവാർഡുകളാണ്. പെൻഡിൻങ് ഉള്ളതുകൂടി കൊടുത്തു പുരസ്കാരങ്ങൾ അപ്റ്റുഡേറ്റ് ആക്കാനുള്ള പ്രവർത്തനങ്ങൾ ഏകദേശം പൂർ‍ത്തിയായിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊറോണവന്ന് എല്ലാം താറുമാറാക്കിയത്. മത്സരത്തിനെത്തിയ പുസ്തകങ്ങൾ വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്.

️ ഏറെക്കുറെ സംതൃപ്തൻ

അക്കാദമിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ സംതൃപ്തനാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ ഒരു ഇംഗ്ളീഷ് പഴഞ്ചൊല്ലിനെ ആശ്രയിക്കട്ടെ — Be contented, but not satisfied! സന്തോഷമായിരിക്കുക, അതൃപ്തമായിരിക്കുക!
അദ്ധ്യക്ഷനെന്ന നിലയിൽ ഇതുവരെ ചെയ്ത കാര്യങ്ങളിൽ സന്തോഷമുണ്ട്, എന്നാൽ ഇനി ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അതൃപ്തിയുമുണ്ട്. നൂറു ശതമാനം സംതൃപ്തി കിട്ടുന്നൊരു കാര്യവും ജീവിതത്തിലില്ല, പക്ഷെ ഏറെക്കുറെ സംതൃപ്തനാണ്. ഒട്ടേറെ കാര്യങ്ങൾ ഇനിയും ചെയ്യണമെന്ന് മനസ്സിലുള്ളപ്പോൾ, എങ്ങിനെയാണ് പൂർണ്ണ സംതൃപ്തനാവാൻ
കഴിയുക?

️ റെയിൽവേ ജോലി തന്ന ജീവിത വീക്ഷണം

1964-ൽ സ്റ്റേഷൻമാസ്റ്ററായി ദക്ഷിണ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷനുകളിലേക്കുള്ള യാത്രയായിരുന്നു എൻറെ ജീവിതം.
ആന്ധ്രയിലും, കർണ്ണാടകത്തിലും, തമിഴ്നാടിലും, കേരളത്തിലുമായി ഏകദേശം നൂറു സ്ഥലങ്ങളിൽ താമസിച്ചു! ലഭിച്ചത് ഇന്ത്യയിലെ അതിസാധാരണക്കാരായ മനുഷ്യരുമായി അടുത്തിടപഴകാനുള്ള അവസരമാണ്. ജീവിതത്തെക്കുറിച്ചുള്ളൊരു വീക്ഷണം രൂപീകരിക്കാൻ ഇതെന്നെ സഹായിച്ചു.
ജോലി കഴിഞ്ഞു തിരിച്ചു വീട്ടിൽ പോകാൻ കഴിയാത്ത രാത്രികളിൽ ഞാൻ പ്ലേറ്റ്ഫോമിലാണ് കിടന്നുറങ്ങിയിരുന്നത്. അടുത്ത ബെഞ്ചിൽ കിടക്കുന്നത് ചിലപ്പോൾ ഒരു ഭിക്ഷക്കാരനായിരിക്കും, അല്ലെങ്കിൽ ദരിദ്രനായൊരു കർഷകൻ. സർവ്വസാധാരണമായ ഇന്ത്യ എന്താണെന്നു ഞാൻ മനസ്സിലാക്കുകയായിരുന്നു.
എൻറെ അനുഭവങ്ങളിൽ മഹാൻമാരില്ല, ചരിത്ര സംഭവങ്ങളുമില്ല, സാധാരണ ജീവിതങ്ങളേയുള്ളൂ! ഈ ജീവിത വീക്ഷണമാണ് എൻറെ എഴുത്തുകൾക്ക് ആധാരം!

️ മലയാള സാഹിത്യം പുരോഗതിയിൽ

നമ്മുടെ സാഹിത്യം പുരോഗതിയുടെ പാതയിൽതന്നെയാണ്! യഥാസ്ഥിതികത്വത്തിനെതിരെ, അന്ധവിശ്വാസത്തിനെതിരെ, സമഗ്രാധിപത്യത്തിനെതിരെ, അതിശക്തമായി എഴുതുന്ന ധാരാളം പുതിയ എഴുത്തുകാരുണ്ടിവിടെ. വലിയ പ്രതീക്ഷയാണിത്! നവലോകത്ത് മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെ അതിസൂക്ഷ്മമായ നിരീക്ഷണത്തോടുകൂടി അവതരിപ്പിക്കുന്ന നോവലുകളും, കഥകളും, കവിതകളും രചിക്കപ്പെടുന്നുണ്ട്. എഴുത്തുകാരുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം കൂടിയിട്ടുമുണ്ട്. പുതിയ നൂറെഴുത്തുകാരിൽ പത്തുപേർ ഒന്നാന്തരമാണെങ്കിൽ, അതുതന്നെ മതിയല്ലൊ!

️ കുറച്ചു വായിച്ചു, കൂടുതൽ എഴുതുന്ന പ്രവണത

ദൃശ്യ-സമൂഹ മാധ്യമങ്ങളുടെ സ്വാധീനം കൊണ്ടായിരിക്കാം കുറച്ചു വായിക്കുകയും കൂടുതൽ എഴുതുകയും ചെയ്യുന്നൊരു പ്രവണത ശക്തി പ്രാപിച്ചു വരുന്നത്. ദൃശ്യ മാധ്യമങ്ങൾ വായനയെ പുറംതള്ളി. സമൂഹ മാധ്യമങ്ങളിൽ സ്വയം ആവിഷ്കരിക്കാൻ അവസരം ലഭിച്ചപ്പോൾ, കൂടുതൽ എഴുതാനും തുടങ്ങി! വിട്ടുവീഴ്ച്ച നടന്നത് എഴുത്തിൻറെ ഗുണനിലവാരത്തിലാണ്.
വായിക്കുന്നതിനേക്കാൾ താൽപര്യം എഴുതാൻ കാണിച്ചാൽ, അത് സാഹിത്യത്തിൻറെ നിലവാരത്തകർച്ചക്കു കാരണമാകും. കൂടുതൽ വായിക്കുക, അതിൽകൂടുതൽ ചിന്തിക്കുക, കുറച്ചെഴുതുക! അതാണ് ശരി. ക്ലാസ്സിക്കുകൾ ധാരാളം വായിക്കണം. നവമാധ്യമങ്ങളിൽ നല്ല എഴുത്തുകാരുണ്ട്, അല്ലാത്തവർ ശ്രദ്ധിക്കണം. അവർ വായിക്കപ്പെടില്ല. സെൻസറിംങ് ഓട്ടമാറ്റിക്കായിത്തന്നെ നടക്കും!