ഉമ്മന്‍ ചാണ്ടിയെ ഉപദേശിച്ച് ചെന്നിത്തലയുടെ യുവതുര്‍ക്കി: വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് സി.ആര്‍ മഹേഷ്

പ്രതിഷേധം അടങ്ങാതെ ‘എ’ ക്യാമ്പ്

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കത്തുന്നതിനിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ യുവതുര്‍ക്കിയെ രംഗത്തിറക്കി കളം പിടിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം തുടക്കത്തിലെ പാളി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ആര്‍ മഹേഷാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഇന്ന് രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

yuvathurki-mahesh

പതിനാലാം തീയതി നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹേഷിന്റെ തുറന്ന കത്തെഴുത്ത്. യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാകുമെന്ന ഉപദേശത്തോടെയാണ് മഹേഷിന്റെ കത്ത് ആരംഭിക്കുന്നത്.

എന്നാല്‍ പോസ്റ്റിന് താഴെ പൊങ്കാലയുമായി ഉമ്മന്‍ ചാണ്ടി ഭക്തരായ സൈബര്‍ പോരാളികള്‍ നിരന്നതോടെ പോസ്റ്റ് പിന്‍വലിച്ച് മഹേഷ് തടിയൂരുകയായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായിയാണ് സി.ആര്‍ മഹേഷ്. ഈ സാഹചര്യത്തില്‍ ചെന്നിത്തല അറിയാതെ മഹേഷ് ഇത്തരത്തിലൊരു കത്തെഴുതില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.

നോട്ട്‌നിരോധനത്തിന് പിന്നിലെ തട്ടിപ്പും അഴിമതിയും സംബന്ധിച്ച് മോഡിക്കെതിരെ ഉമ്മന്‍ ചാണ്ടി ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മഹേഷ് തുറന്ന കത്തുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ ഒന്നിന്ന് പിറകെ ഒന്നായി ഉമ്മന്‍ ചാണ്ടിയോടടുക്കുന്നതില്‍ ചെന്നിത്തല പരിഭ്രാന്തനാണ്. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മഹേഷിനെ രംഗത്തിറക്കിയതെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.

യുവജനക്ഷേമ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും ഉമ്മന്‍ ചാണ്ടി പക്ഷത്തെ പ്രമുഖനുമായ പി.എസ് പ്രശാന്താണ് മഹേഷിന്റെ തുറന്ന കത്തിന് അതേനാണയത്തില്‍ മറുപടി നല്‍കിയത്.

yuvathurki-prനോട്ട് നിരോധനത്തിനെതിരെ ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ ബി.ജെ.പി ദേശീയ സംസ്ഥാന- നേതൃത്വങ്ങള്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ തുറന്ന കത്ത് നല്ല ഉദ്ദേശത്തോട് കൂടിയതല്ലെന്നാണ്  പ്രശാന്ത് പോസ്റ്റിട്ടത്. കരുനാഗപ്പള്ളിയിലെ തോല്‍വിയുടെ പിന്നാമ്പുറ കഥകള്‍  മഹേഷിന് നന്നായി അറിയാവുന്നതാണെന്നും അക്കാര്യം താനിവിടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശാന്ത് പറയുന്നു.

അതേസമയം മഹേഷിന് പിന്നാലെ പി.എസ് പ്രശാന്തും ഫേസ്ബുക്കില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ മഹേഷിന്റെ നീക്കത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ടായ അമര്‍ഷം കെട്ടടങ്ങിയിട്ടില്ല. മഹേഷിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത് പലരും ഇപ്പോഴും തുടരുകയാണ്.