ജോര്‍ജിയയിലെ തണുപ്പില്‍ മോഹന്‍ലാല്‍

തിരുവനന്തപുരം: രാജസ്ഥാനിലെയും പാലക്കാട്ടെയും തീച്ചൂടില്‍ നിന്ന് മോഹന്‍ലാല്‍ ജോര്‍ജിയയിലെ തണുപ്പിലേക്ക് പറന്നിറങ്ങി. മേജര്‍ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് 1971 എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളില്‍ അഭിനയിക്കാനാണ് കഴിഞ്ഞയാഴ്ച താരം ജോര്‍ജിയയിലെത്തിയത്. അവിടെ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണിത്.

ഇന്ത്യയില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുന്നുണ്ട്. ഫെബ്രുവരി ആറ് വരെയാണ് ചിത്രീകരണം. അതിന് ശേഷം ടീം കേരളത്തിലേക്ക് തിരിക്കും. ആഫ്രിക്കയില്‍ വച്ച് ഈ സീനുകള്‍ ഷൂട്ട് ചെയ്യാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ സാങ്കേതി പ്രശ്‌നങ്ങളാല്‍ അത് നടന്നില്ല.

യു.എന്‍ സമാധാന കരാര്‍ ഉടമ്പടിയുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ജോര്‍ജിയയില്‍ ചിത്രീകരിക്കുന്നത്. ഇന്ത്യാ-പാക് അതിര്‍ത്തിയിലും പെരുമ്പാവൂരിലുമായാണ് യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ചത്.

1971ലെ ഇന്ത്യാ-പാക് യുദ്ധത്തിനിടെ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. യുദ്ധമല്ല, അതിനിടയില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഇത്തവണ മേജര്‍ രവി ചര്‍ച്ച ചെയ്യുന്നത്. മേജര്‍ മഹാദേവന്റെ അച്ഛന്‍ കേണല്‍ സഹദേവന്റെ കാലത്തെ കഥയാണ്. രണ്ട് പേരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹന്‍ലാലിന് മൂന്ന് ഗെറ്റപ്പാണുള്ളത്. അതുകൊണ്ട് തന്നെ ചിത്രീകരണത്തിന് ഏറെ സമയം എടുത്തു. ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തിക്കാനാണ് നീക്കം നടക്കുന്നത്.