ഫെബ്രുവരി 17നുണ്ടായ തിക്താനുഭവം ഞാനും എന്റെ കുടുംബവും ഒരു കാലത്തും മറക്കില്ല: ഭാവന

കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് കേരളം കേട്ടത്. കേസ് പള്‍സര്‍ സുനിയിലേക്ക് ഒതുങ്ങുകയാണെന്നും അയാള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ച മട്ടാണ്. ഇതിനോടുള്ള പ്രതികരണമായിട്ടാണ് ഇപ്പോള്‍ ഭാവന വനിതയ്ക്ക് അഭിമുഖം അനുവദിച്ചിരിക്കുന്നത്.

തനിക്ക് സംഭവിച്ചതിനെ കുറിച്ച് നടി തുറന്നു പറഞ്ഞു. എന്തു വന്നാലും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുമെന്ന ഉറച്ച നിലപാടിലാണ് ഭാവന. മൂന്ന് ഭാഗമായാണ് വനിത ഭാവിയുടെ എക്സ്‌ക്ലൂസീവ് അഭിമുഖം പ്രസിദ്ധീകരിച്ചത്. അതിന്റെ അവസാന ഭാഗത്തില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പ്രധാനമായും പങ്കുവച്ചത്. അതിലും കൊച്ചി സംഭവത്തെ സ്ത്രീകള്‍ക്ക് നേരുയുണ്ടാകുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട സമൂഹത്തിന് ചില സന്ദേശങ്ങള്‍ നല്‍കാന്‍ ഭാവന ശ്രമിക്കുന്നുണ്ട്.

വനിതയിലെ അഭിമുഖത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ: എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായി. എന്നെ തട്ടിക്കൊണ്ടുപോകുന്നു. എന്നെ മോശമാക്കി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്ത് പറയാതിരിക്കും. ഇതു മൂടി വച്ചാല്‍ നാളെ എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കാം. ഞാന്‍ എങ്ങനെയാണ് മനസ്സറിഞ്ഞ് ചിരിക്കുന്നത്. എങ്ങനെയാണ് ഉറങ്ങുന്നത്. എങ്ങനെയാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ വച്ച് അവന് എന്റെ ജീവിതത്തില്‍ എങ്ങനെ വേണമെങ്കിലും ഇടപെടാം. അങ്ങനെ എന്റെ ജീവിതത്തിന്റെ താക്കോല്‍ എവിടെയോ കിടക്കുന്ന ഒരുത്തന് കൊടുക്കില്ല.

ഞാന്‍ ഇത്രയും പ്രായമുള്ള ഒരാളാണ്. വെറും കുട്ടിയല്ല. എന്നെ, എന്റെ അമ്മയോ ഭര്‍ത്താവോ സഹോദരനോ നിയന്ത്രിച്ചോട്ടെ. അതെനിക്ക് പ്രശ്‌നമില്ല. ഇത് ഏതോ ഒരുത്തന്‍ വന്ന് എന്റെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. എനിക്കെന്നല്ല ആര്‍ക്കും പ്രതികരിക്കാതിരിക്കാനാവില്ല.

കേരളത്തില്‍ എന്തൊക്കെയാണു സംഭവിക്കുന്നത്. ജിഷ, സൗമ്യ, പാലക്കട്ടെ രണ്ടു കുട്ടികള്‍, കുണ്ടറയിലെ കൊച്ചുകുട്ടി. കേള്‍ക്കുന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നതാണ്. പിന്നെ ഇതുപോലെ പീഡിപ്പിക്കപ്പെടുന്ന എത്രയോ കുട്ടികളുണ്ടാവും. പുറത്തുപറയാന്‍ പേടിച്ച് ജീവിക്കുന്നവര്‍. അവരോക്കെ എങ്ങനെയാണു ജീവിക്കുന്നതെന്ന് എനിക്കു മനസിലാവുന്നില്ല. എത്രയോ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു. ഇതിന്റെയൊക്കെ പിന്നില്‍ എന്താണ്?

രാത്രി ഏഴരയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ എനിക്കാണ് ഈ അനുഭവം ഉണ്ടായത്. ജീവിക്കാന്‍ വേണ്ടി ഓരോ തൊഴില്‍ ചെയ്യുന്ന പെണ്‍കുട്ടികള്‍. നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാര്‍, വനിതാ കണ്ടക്ടര്‍മാര്‍, സെയില്‍സ് ഗേളായി ജോലി ചെയ്യുന്നവര്‍, അവര്‍ അസമയത്ത് യാത്ര ചെയ്തില്ലെങ്കില്‍ അവരുടെ അടുപ്പില്‍ തീ പുകയില്ല. ഇവരോടൊക്കെ പറയാന്‍ പറ്റുമോ സൂര്യന്‍ അസ്തമിച്ചാല്‍ പുറത്ത് ഇറങ്ങരുതെന്ന്. നമ്മള്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന ചിന്ത വേണ്ടേ?

നാളെ ഇതൊക്കെ മറന്നേക്കാം. മാധ്യമങ്ങളും മറന്നേക്കാം. പക്ഷെ, ഫെബ്രുവരി 17ന് എന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവം ആരോക്കെ മറന്നാലും ഞാനും എന്റെ കുടുംബവും ഒരു കാലത്തും മറക്കില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിവാഹനിശ്ചയദിവസം എന്നെ കാണാന്‍ വന്നിരുന്നു. ചടങ്ങു നടക്കുന്നത് അറിയാതെയാണ് അവര്‍ വന്നത്. ഏറ്റവും സന്തോഷമായിരിക്കേണ്ട ദിവസവും അവര്‍ക്കായി മണിക്കൂറുകള്‍ മാറ്റിവെച്ചു. കേസ് എത്രയും പെട്ടെന്ന് കോടതിയിലെത്തിച്ച് പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ വാങ്ങികൊടുക്കയാണ് എന്റെ ലക്ഷ്യം. ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല, കേസ് നടക്കുന്നതു കൊണ്ടു മാത്രമാണ് വിഷ്വല്‍ മീഡിയായിലൊന്നും പോകാതത്ത്. എന്റെ വാക്കുകള്‍ എതിര്‍ഭാഗം വെറുതെ വളച്ചൊടിച്ചാലോ?

സത്യത്തില്‍ എനിക്കുണ്ടായ തിക്താനുഭവം കൊണ്ടാകാം, ആ സംഭവത്തിനുശേഷം ആള്‍ക്കാരെ അനാവശ്യമായി സംശയിക്കാനുള്ള പ്രവണത എനിക്കുള്ളതായി തോന്നുന്നു. അപരിചിതരായ ആള്‍ക്കാരുമായി ഇടപഴക്കേണ്ടിവരുമ്പോള്‍ പ്രത്യേകിച്ചും. ഇയാള്‍ ചതിയനാണോ എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ എന്നോട് സംസാരിക്കാന്‍ വരുന്നത് ചതിക്കുമോ എന്നൊക്കെയുള്ള ആശങ്ക. ഇതു നല്ലതല്ല എന്ന് എനിക്കുതന്നെ അറിയാം പതുക്കെ പതുക്കെ ഇതൊക്കെ മാറ്റിയെടുക്കണം-ഭാവന പറയുന്നു.