നടന്‍ സുധീര്‍ കരമനയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ്

കോഴ വാങ്ങി പുതിയ ആളെ നിയമിക്കുകയാണ് ലക്ഷ്യം

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ നടന്‍ സുധീര്‍ കരമനയെ സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ആരോപണം. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നടന്‍ സുധീര്‍ കരമനയെ മാറ്റി വന്‍തുക കോഴ വാങ്ങി നിയമനം നടത്താനാണ് വെങ്ങാനൂര്‍ സ്‌കൂള്‍ മാനേജര്‍ ദീപ്തി സുരേഷ് ശ്രമിക്കുന്നതെന്നാണ് ആരോപണം . മാനേജരുടെ അധികാരം ഉപയോഗിച്ച് 15 ദിവസത്തേക്ക് സുധീറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയാണ് സുധീര്‍ കരമന സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയിക്കുന്ന കാലത്തെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാറില്ല. എന്നാല്‍ ഇത് കൈപ്പറ്റിയെന്ന് കാട്ടി മാനേജ്‌മെന്റുമായി ബന്ധമുള്ളവര്‍ വിജിലന്‍സിന് പരാതി നല്‍കി. പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അതിന്റെ കാരണം വ്യക്തമാക്കാനാകില്ലെന്നും മാനേജര്‍ ദീപ്തി സുരേഷ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. തിരിച്ചെടുത്തോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനും തയ്യാറായില്ല.

സ്‌കൂളിന്റെ ഭരണച്ചുമതല പ്രിന്‍സിപ്പലിനാണ്. അതില്‍ മറ്റ് ചിലര്‍ കൈകടത്തിയത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ദി വൈഫൈ റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അധ്യാപകരില്‍ നിന്നും അനധ്യാപകരില്‍ നിന്നും അനധികൃതമായി പണപ്പിരിവും മാനേജ്‌മെന്റ് നടത്തുന്നുണ്ടെന്ന് ജീവനക്കാരില്‍ ചിലര്‍ പറഞ്ഞു.  മാനേജര്‍ക്ക് എ.സി മുറി പണിയാന്‍ പിരിവ് നടത്തി. സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഉത്തരവുമായി സ്‌കൂളിലെത്തിയ സുധീറിനെ കയറ്റാതിരിക്കാന്‍ മാനേജര്‍ ദീപ്തി ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് സുധീര്‍ ജോലിയില്‍ പ്രവേശിച്ചത്. ‘കുട്ടികളുടെയോ, ജീവനക്കാരുടെ കാര്യത്തില്‍ വിട്ട്വീഴ്ച വരുത്താതെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് സുധീര്‍ കരമന പറഞ്ഞു. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.