ഈ ‘ടെസ സിന്‍ഡ്രോം’ വ്യാപിക്കട്ടെ; ലിംഗം ഛേദിച്ച സംഭവത്തില്‍ റിമ കല്ലിങ്കലിന്റെ പ്രതികരണം

പൂജയുടെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കന്റെ ലിംഗം കത്തി ഉപയോഗിച്ച് പെൺകുട്ടി ഛേദിച്ച സംഭവത്തിൽ നടി റിമ കല്ലിങ്കൽ പ്രതികരിച്ചതിങ്ങനെ: ‘സമാനമായ രീതിയിൽ പെൺകുട്ടികൾ പ്രതിരോധിക്കുന്ന നിരവധി സംഭവങ്ങളായി. ഒരു സുഹൃത്ത് എന്നോടു പറഞ്ഞു, ഇതിനെ ടെസ സിൻഡ്രോം എന്നു പേരിട്ടു വിളിച്ചാലോ എന്ന്. പീഡിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു ഭീതിയുണ്ടാകുമല്ലോ?’

22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ പീഡിപ്പിച്ച യുവാവിന്റെ ലിംഗഛേദം നടത്തിയ ടെസയായി അഭ്രപാളിയിൽ തിളങ്ങിയ റിമ ഇത്തരം പീഡനങ്ങൾ നേരിടാൻ നമ്മുടെ പെൺകുട്ടികളെ പ്രാപ്തരാക്കണമെന്നും ആവശ്യപ്പെട്ടു.

Rima-Kallingal-thewifireporter‘സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരേ അതിക്രമം വർധിക്കുകയാണ്. സിനിമ പോലും ഇതിൽ നിന്ന് മുക്തമല്ലെന്നാണ് എന്റെ സഹപ്രവർത്തകയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ആക്രമണം ചൂണ്ടിക്കാട്ടുന്നത്. ലോകം വളരെ മോശമാണ്. നമ്മൾ എപ്പോഴും പ്രതികരിക്കാൻ തയാറായിരിക്കണം. അപകടം നടന്നതിനു ശേഷമല്ല, അതിനു മുൻപു തന്നെ നാം പ്രതികരിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. അതു വളരെ പോസിറ്റീവായ മാറ്റമാണെന്നും റീമ പറഞ്ഞു.

“കുട്ടികളെ നമ്മൾ മുതിർന്നവർ സംരക്ഷിച്ചു നിർത്തുകയാണ്. ഇതിനൊരു ദൂഷ്യവശമുണ്ട്. പുറത്തു പോകുമ്പോൾ അവർ പകച്ചു നിൽക്കുകയാണ്. അതാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. പെൺകുട്ടികളോടു മാത്രമാണ് മാതാപിതാക്കൾ ഇങ്ങനെ ചെയ്യുന്നത്. ആൺകുട്ടികളെ സ്വതന്ത്രരായി വളരാൻ അനുവദിക്കുന്നു. പെൺകുട്ടികൾക്കും ഈ സ്വാതന്ത്ര്യം നൽകണം. എങ്കിൽ മാത്രമേ ഇത്തരം അപകടങ്ങളെ പ്രതിരോധിക്കാൻ ഓരോ പെണ്ണും പ്രാപ്തയാകൂ. ചിലപ്പോൾ അവർക്ക് തെറ്റുകൾ പറ്റുമായിരിക്കും. അതു കാര്യമായിട്ടെടുക്കേണ്ട. തെറ്റിൽ നിന്ന് അവർ പാഠം ഉൾക്കൊള്ളും. അതുവഴി പിന്നീട് വലിയ ചതിക്കുഴികളിൽ വീഴുന്നത് തടയാൻ ഈ ചെറിയ വീഴ്ചകൾ അവരെ സഹായിക്കും.” – റിമ ചൂണ്ടിക്കാട്ടുന്നു.

Rima-Kallingal0025

തിരുവനന്തപുരത്താണ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്കന്റെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റിയത്. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വതപാദ സ്വാമി എന്ന പേരിൽ അറിയപ്പെടുന്ന ശ്രീഹരിയാണ് പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച് സ്വയം ആക്രമിക്കപ്പെട്ടത്. പെൺകുട്ടിക്ക് ഇപ്പോൾ 23 വയസുണ്ട്. അഞ്ച് വര്‍ഷത്തോളമായി ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ പൂജയ്‌ക്ക് എത്താറുണ്ടായിരുന്നു. ഈ കാലയളവിൽ പതിവായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ പീഡനം ഭയന്നാണ് പെൺകുട്ടി ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നതെന്ന് പൊലീസ് പറയുന്നു.

പുലര്‍ച്ചയോടെ ആക്രമിക്കാന്‍ ശ്രമിച്ച സ്വാമിജിയെ ഒളിപ്പിച്ചുവച്ച കത്തി കൊണ്ട് നേരിടുകയായിരുന്നു പെണ്‍കുട്ടി. ജനനേന്ദ്രിയം മുറിക്കപ്പെട്ട നിലയിൽ ഇയാളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ എത്തിച്ചത്. ഇപ്പോൾ ഇരുപത്തിമൂന്നു വയസ്സുള്ള പെൺകുട്ടിയെ 17 വയസ്സു മുതൽ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണു മൊഴി. അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായും പൊലീസിനു സംശയമുണ്ട്.