കടംവാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊന്നു

ആഗ്ര: കടംവാങ്ങിയ 50 രൂപ തിരികെ നല്‍കാതിരുന്ന സുഹൃത്തിനെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദാണ്(40) സുഹൃത്തായ വിജയ്പാലിനെ(30) കൊലപ്പെടുത്തിയത്. ഫെബ്രുവരി 22-നായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ ബ്രഹ്മാനന്ദിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടി.

നിര്‍മാണ തൊഴിലാളികളായ വിജയ്പാലും ബ്രഹ്മാനന്ദും അയല്‍ക്കാരും സുഹൃത്തുക്കളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 22-ന് വൈകിട്ട് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെയാണ് നേരത്തെ കടം വാങ്ങിയ 50 രൂപ വിജയ്പാല്‍ തിരികെ നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ ബ്രഹ്മാനന്ദ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിയെ കഴിഞ്ഞദിവസം പ്രതാപുര ക്രോസിങ്ങില്‍നിന്നാണ് പോലീസ് പിടികൂടിയത്.